
May 15, 2025
03:33 AM
നവാഡ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ തൊട്ട് വഴങ്ങിയതിനെ വിമർശിച്ച് ആർജെഡി നേതാവും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇന്ന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദം തൊട്ട ചിത്രം കണ്ടു. ഞങ്ങൾക്ക് നാണക്കേട് തോന്നി. എന്താണ് സംഭവിച്ചത്? നിതീഷ് കുമാർ ഞങ്ങളുടെ രക്ഷാകര്‍ത്താവായിരുന്നു. നിതീഷിനെപ്പോലെ പരിചയസമ്പന്നനായ മറ്റൊരു മുഖ്യമന്ത്രി ബീഹാറിനില്ലായിരുന്നു. പക്ഷെ അദ്ദേഹം അധികാരത്തിന് പിറകെ പോയെന്നും ആർജെഡി നേതാവ് പറഞ്ഞു. പ്രസംഗത്തിനിടയിൽ അബദ്ധത്തിൽ ബിജെപി ഇത്തവണ നാലായിരം സീറ്റ് നേടുമെന്ന് പറഞ്ഞതിനെയും തേജസ്വി യാദവ് വിമർശിച്ചു.
ബിഹാറിലെ നവാഡയിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷം വേദിയിൽ ഇരിക്കുകയായിരുന്ന നരേന്ദ്ര മോദിയുടെ കാലിൽ തൊട്ട് വണങ്ങുകയായിരുന്നു നിതീഷ് . ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണത്തിലടക്കം നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിപക്ഷ ശബ്ദം ഉയർത്തിയ നേതാവായിരുന്നു നിതീഷ്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് പക്ഷെ ജെഡിയു തലവനായിരുന്ന നിതീഷ് കളം മാറി ബിജെപി സഖ്യത്തിലെത്തി. അഞ്ചാം തവണയും ബീഹാറിന്റെ മുഖ്യമന്ത്രിയായി. നിതീഷിന്റെ ഈ കൂറുമാറ്റമാണ് ഇത്തവണ ബീഹാറിൽ തേജസ്വി യാദവ് പ്രധാന ആയുധമാക്കുന്നത്.