
ന്യൂഡൽഹി : ആം ആദ്മി പാർട്ടി നേതാവ് അതിഷി മര്ലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടിക്കിടയിൽ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി. ബിജെപിയിൽ ചേരുക , അല്ലെങ്കിൽ ജയിലിൽ പോവുക എന്നതാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ വെക്കുന്ന സന്ദേശമെന്ന അതിഷിയുടെ പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ച് നോട്ടീസയച്ചത്.
ഏപ്രിൽ എട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം. താനടക്കം ആം ആദ്മി പാർട്ടിയുടെ (എഎപി) നാല് മുതിർന്ന നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറസ്റ്റ് തടയണമെങ്കിൽ ബിജെപിയിൽ ചേരണമെന്നുമുള്ള സന്ദേശം ലഭിച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ അതിഷി പറഞ്ഞിരുന്നു. തുടർന്ന് ഒരു ദിവസത്തിനകം തന്നെ ബിജെപി അതിഷിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകി. അതിഷി കള്ളം പറയുകയാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചിരുന്നു.
മാർച്ച് 21നാണ് എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.കോടതി ഏപ്രിൽ 15 വരെ കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തങ്ങളുടെ നിയമസഭാംഗങ്ങളെ വേട്ടയാടിയും വിലപേശിയും ഡല്ഹിയില് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. ബിജെപിയിൽ ചേരാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപിയുടെ കിരാരി എംഎൽഎ ഋതുരാജ് ഝാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശ വാദത്തെയും ബിജെപി നേതൃത്വം തള്ളി.