'രഹസ്യമായി പിന്തുണ, പരസ്യമായി എതിർപ്പ്'; കച്ചൈത്തീവ് വിഷയത്തിൽ ഡിഎംകെയെ വിമർശിച്ച് കേന്ദ്രമന്ത്രി

മുൻ വിദേശകാര്യ ഉദ്യോഗസ്ഥർ പലതും പറയും. അതുകൊണ്ട് സത്യം സത്യമല്ലാതെയാകില്ല. പക്ഷേ തമിഴ്നാട്ടിലെ ജനങ്ങൾ സത്യം അറിയണമെന്നും ജയശങ്കർ പറഞ്ഞു.

'രഹസ്യമായി പിന്തുണ, പരസ്യമായി എതിർപ്പ്';  കച്ചൈത്തീവ് വിഷയത്തിൽ ഡിഎംകെയെ വിമർശിച്ച് കേന്ദ്രമന്ത്രി
dot image

തിരുവനന്തപുരം: കച്ചൈത്തീവ് വിവാദത്തിൽ ഡിഎംകെക്ക് എതിരെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കച്ചൈത്തീവ് ശ്രീലങ്കക്ക് കൈമാറുമ്പോൾ ഡിഎംകെയായിരുന്നു തമിഴ്നാട്ടിൽ അധികാരത്തിലുള്ളത്. അന്നത്തെ ഡിഎംകെ മുഖ്യമന്ത്രി രഹസ്യമായി ഇതിനെ പിന്തുണച്ചു, പക്ഷേ പരസ്യമായി എതിർത്തു. ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ട് രണ്ടാണ്. വിഷയം കോടതിയിലായതിനാൽ ഇപ്പോഴത്തെ സർക്കാരിന്റെ നിലപാട് പറയുന്നില്ല. മുൻ വിദേശകാര്യ ഉദ്യോഗസ്ഥർ പലതും പറയും. അതുകൊണ്ട് സത്യം സത്യമല്ലാതെയാകില്ല. പക്ഷേ തമിഴ്നാട്ടിലെ ജനങ്ങൾ സത്യം അറിയണമെന്നും ജയശങ്കർ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ജയശങ്കർ. രാജീവ് ചന്ദ്രശേഖർ മികച്ച ഒരു സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയ്ക്ക് രാജീവ് ചന്ദ്രശേഖർ മാതൃകയും ആവേശവുമാണ്. കേരളത്തിനുവേണ്ടി ശരിയായ ശബ്ദം ഉയർത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിയും. അത് കൊണ്ടാണ് ഇന്ന് ഇവിടെ എത്തിയതെന്നും ജയശങ്കർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ജയശങ്കറിന്റെ പ്രസംഗം. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാകണമെന്ന് നരേന്ദ്ര മോദിക്കുള്ള താൽപര്യം ഒരു മുൻ പ്രധാനമന്ത്രിമാർക്കും ഉണ്ടായിരുന്നില്ല. 2000ന് ശേഷം ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടില്ല. എല്ലാ വെല്ലുവിളികൾക്കുമപ്പുറം ഇന്ത്യക്ക് വലിയ വളർച്ച ഉണ്ടാക്കാൻ സാധിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം വച്ചുപുലർത്താൻ മോദി സർക്കാരിന് കഴിഞ്ഞു. കോവിഡ് സമയത്തടക്കം ആ ബന്ധം ഇന്ത്യൻ പൗരന്മാരെ വളരെ വലിയ രീതിയിൽ സഹായിച്ചു. മോദിയുടെ ഗ്യാരണ്ടി എന്താണെന്ന് രാജ്യത്തിന് പുറത്തുള്ള പല ഇന്ത്യക്കാരും മനസ്സിലാക്കി കഴിഞ്ഞതാണ്. യുക്രൈനിലും യമനിലും അടക്കം കുടുങ്ങിയ വിദ്യാർത്ഥികളും നേഴ്സുമാരും ഒക്കെ അത് അനുഭവിച്ചറിഞ്ഞവർ ആണ്. ഇന്ന് ഇന്ത്യക്കാർക്ക് ധൈര്യമായി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുന്നു.

റഷ്യയിൽ യുവാക്കൾ മനുഷ്യക്കടത്തിന് ഇരയായ സംഭവത്തിൽ ഏജൻ്റുമാർക്കെതിരെ കർശനമായ നിയമനടപടി ഉണ്ടാകും. റഷ്യയിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരും. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ റഷ്യയിൽ അംബാസഡർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ ഇത്തരത്തിൽ കടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ജയശങ്കർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us