
May 17, 2025
04:21 PM
ന്യൂഡൽഹി: മണിപ്പൂരിൽ ഈസ്റ്ററിന് അവധി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ദുഃഖവെള്ളിക്കും ഈസ്റ്റർ ദിനത്തിലും അവധി നൽകുമെന്നും അദ്ദേഹം അറിയിച്ചു. അവധി പ്രഖ്യാപിച്ചുകൊണ്ട് മണിപ്പൂർ സർക്കാർ വിജ്ഞാപനം ഇറക്കിയെന്ന് ജാവദേക്കർ പറഞ്ഞു.
ഈസ്റ്റര് ദിനമായ ഞായറാഴ്ച മാര്ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടിയിൽ മണിപ്പൂർ സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നേരത്തെ അറിയിച്ചിരുന്നു. അത് വർക്കിംഗ് ഡേ ആക്കാൻ പാടില്ല. ക്രിസ്തീയ വിശ്വാസികൾക്ക് അന്ന് പുണ്യദിനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം മാറ്റുമെന്ന് ഉറപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. രാജ്യം ഭരിക്കാൻ കോൺഗ്രസിനും ബിജെപിക്കും അവസരം ലഭിച്ചു.
കോൺഗ്രസ് എന്ത് ചെയ്തു എന്നും ഇന്ത്യയെ എവിടെ എത്തിച്ചു എന്നും ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി എന്ത് ചെയ്തുവെന്നും ജനങ്ങൾക്കറിയാം. എട്ടുവർഷമായി സംസ്ഥാന സർക്കാരിവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ തൊഴിലില്ല, വളർച്ചയില്ല, ഒന്നും ഇല്ല. കടം വാങ്ങിയാണ് ശമ്പളം പോലും നൽകുന്നത്. സാമ്പത്തിക വളർച്ചയ്ക്ക് നേതൃത്വം വളരെ പ്രധാനമാണ്.
വികസനം പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് ബിജെപിയുടെ 20 സ്ഥാനാർഥികളും ചർച്ച ചെയ്യുന്നത്. ഇവിടെ ഇപ്പോഴും കാൾ മാർക്സിനെ കുറിച്ചുള്ള ചർച്ചകളും മറ്റുമാണ് നടക്കുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് യുവത്വത്തിന്റെ വളർച്ചക്ക് വേണ്ടിയുള്ള ചർച്ചകളും അതിനാവശ്യമായ രാഷ്ട്രീയ ദർശനങ്ങളുമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.