
ഡൽഹി: വിവാദങ്ങൾക്കിടെ ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നാണ് എസ്ബിഐയുടെ സത്യവാങ്മൂലം. വിവരങ്ങള് വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയെ അറിയിക്കും.
സൈബര് സുരക്ഷാ കാരണങ്ങളാല് ബാങ്ക് അക്കൗണ്ട്, കെവൈസി വിവരങ്ങള് വെളിപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സിപിഐഎം, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര് നല്കിയ ഹര്ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
സുപ്രീം കോടതി നല്കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് എല്ലാ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നറിയിച്ച് എസ്ബിഐ സത്യവാങ്മൂലം നല്കിയത്. ഇലക്ടറൽ ബോണ്ടുകളുടെ സീരിയല് നമ്പര്, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്.
ബാങ്ക് അക്കൗണ്ട്, കെവൈസി തുടങ്ങിയ വിവരങ്ങള് വെളിപ്പെടുത്തിയിട്ടില്ല. സൈബര് സുരക്ഷ കണക്കിലെടുത്താണ് ഈ വിവരങ്ങള് പുറത്തുവിടാത്തത്. ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്ട്ടികളെ തിരിച്ചറിയാന് ഈ വിവരങ്ങള് അനിവാര്യമല്ലെന്നും എസ്ബിഐ ചെയര്മാന്റെ സത്യവാങ്മൂലത്തില് വിശദീകരിക്കുന്നുണ്ട്.
മാർച്ച് 21 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്പ് വിവരങ്ങള് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് സത്യവാങ്മൂലം നല്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ അന്ത്യശാസനം. എസ്ബിഐ നല്കിയ വിവരങ്ങള് വൈകാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വൈബ്സൈറ്റില് പ്രസിദ്ധീകരിക്കും.
പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും