മനുഷ്യക്കടത്ത് സംശയം; ഫ്രാൻസിൽ തടഞ്ഞ ചാർട്ടർ വിമാനം മുംബൈയിൽ എത്തി

വിമാനത്തിലുണ്ടായ യാത്രക്കാരിൽ ഭൂരിഭാഗം ആളുകൾ ഇന്ത്യക്കാരാണ്

dot image

ന്യൂഡൽഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ ചാർട്ടർ വിമാനം മുംബൈയിൽ എത്തി. വിമാനത്തിലുണ്ടായ യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 300ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഫ്രാന്സിലെ ഷാംപെയ്ന് പ്രദേശത്തുള്ള വാട്രി എയര്പോര്ട്ടില് നിലയുറപ്പിച്ചിരുന്ന വിമാനം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിട്ടയച്ചത്. പുലർച്ചെ നാലുമണിയോടെയാണ് വിമാനം മുംബൈയിൽ എത്തിയത്. 303 യാത്രക്കാരുമായി യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാർട്ടർ വിമാനം, മനുഷ്യക്കടത്ത് സംശയത്തിന്റെ പേരിൽ ഫ്രാൻസിൽ ഇറക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തത്. മനുഷ്യക്കടത്ത് നടത്താൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് വിമാനം താഴെയിറക്കിയതും യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തതും. കസ്റ്റഡിയിലെടുത്ത യാത്രക്കാരിൽ പലരും ഫ്രാൻസിൽ അഭയം അഭ്യർഥിച്ചിരുന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ പ്രായപൂർത്തിയാകാത്ത രക്ഷിതാക്കൾ കൂടെയില്ലാത്തവരും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ദുബായിൽ നിന്ന് നിക്കരാഗ്വായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് ഫ്രാൻസിൽ ഇറക്കിയത്.

നെയ്യാറ്റിൻകരയിൽ താത്കാലിക പാലം തകർന്ന് അപകടം; 5 പേർക്ക് ഗുരുതര പരിക്ക്

വിമാനം പിടിച്ചെടുത്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്. മനുഷ്യക്കടത്തിൻ്റെ സൂത്രധാരനാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്തു. വിമാനത്താവളത്തില് ഒരുക്കിയ താല്ക്കാലിക കോടതിയിലെ വിചാരണ നടപടികള്ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന് ഉത്തരവിട്ടത്. ഫ്രാന്സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില് കൂടുതല് പൊലീസിന് കസ്റ്റഡിയില് വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല് എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില് കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്നിര്ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന് തീരുമാനിച്ചത്.

dot image
To advertise here,contact us
dot image