
ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 73 ആയി ഉയർന്നു. 29 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മിന്നൽ പ്രളയം ഉണ്ടായി ഒരാഴ്ചയിലേക്ക് അടുക്കുമ്പോഴും 100ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സിക്കിം, ജൽപായ്ഗുഡി, കൂച്ച് ബെഹാർ, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലെ ടീസ്റ്റ നദീ തീരത്തുനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 3000 വിനോദസഞ്ചാരികളാണ് ലാച്ചനിൽ അടക്കം കുടുങ്ങിക്കിടക്കുന്നത്. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്ത് എത്തി. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് അജയ് കുമാർ മിശ്ര പറഞ്ഞു.
പ്രളയ ബാധിത പ്രദേശങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. മിന്നൽ പ്രളയത്തിൽ കേന്ദ്രത്തിന് എതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് വന്നു. ബംഗാളിനെ കേന്ദ്രം തിരിഞ്ഞു നോക്കുന്നില്ല എന്നാണ് മമത ബാനർജിയുടെ ആക്ഷേപം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക