ആറ് നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബോക്സാനഗറിൽ 40.49 ശതമാനം പോളിങ്

പുതുപ്പളളിയിൽ 50.01 ശതമാനമാണ് ഇതുവരെയുളള പോളിങ്

dot image

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ത്രിപുരയിലെ ധൻപുരിൽ 39.48 ശതമാനവും ബോക്സാനഗറിൽ 40.49 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബിജെപി-ടിഎംസി-കോൺഗ്രസ് സിപിഐഎം സഖ്യം മത്സരം നടക്കുന്ന പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 34.26 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുളളത്.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിൽ 26.03 ശതമാനവും ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ 21.57 ശതമാനവും പോളിങ് രേഖപ്പെടുത്തി. ജാർഖണ്ഡിലെ ദുംറിയിൽ 27.56 ശതമാനമാണ് പോളിങ്. കനത്ത സുരക്ഷയിലാണ് എല്ലായിടത്തും പോളിങ് പുരോഗമിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളിയിൽ 50.01 ശതമാനമാണ് ഇതുവരെയുളള പോളിങ്. ധൻപുരിലും ബോക്സാനഗറിലും ബിജെപി-സിപിഐഎമ്മും തമ്മിലാണ് മത്സരം. സെപ്റ്റംബർ എട്ടിനാണ് എല്ലായിടത്തും വോട്ടെണ്ണൽ. അഞ്ച് സീറ്റുകളിൽ സിറ്റിങ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്, ഒരിടത്ത് എംഎൽഎ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

യുപിയിലെ ഘോസിയിൽ സമാജ്വാദി പാർട്ടി (എസ്പി) വിട്ടു ബിജെപിയിലേക്ക് തിരിച്ചു പോയ ധാരാസിങ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നു സമാജ്വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ്ങിന് പിന്തുണ നൽകുകയാണ്. ധാരാസിങ്ങാണ് ബിജെപി സ്ഥാനാർഥി.

ജാർഖണ്ഡിലെ ഡുറിയിൽ മുൻമന്ത്രി ജഗർനാഥ് മഹാതോ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ഡ്യ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബേബി ദേവിയും എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർഥി യശോദ ദേവിയും തമ്മിലാണ് മത്സരം.

ത്രിപുരയില് ബോക്സാനഗർ, ധനപൂർ എന്നിങ്ങനെ രണ്ടിടങ്ങളിലാണ് മത്സരം നടക്കുന്നത്. ധനപൂരില് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. സിപിഐഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയുടെ ബിന്ദു ദേബ്നാലും തമ്മിലാണ് പ്രധാന മത്സരം. ബോക്സാനഗറിൽ അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനാണ് സിപിഐഎം സ്ഥാനാർഥി. ബിജെപിയുടെ തഫജൽ ഹുസൈൻ എതിർ സ്ഥാനാർഥി. ഈ രണ്ടിടങ്ങളിലും സിപിഐഎം സ്ഥാനാർത്ഥികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു.

ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ആം ആദ്മി പാർട്ടി വിട്ടു കോൺഗ്രസിലെത്തിയ ബസന്ത് കുമാർ, അന്തരിച്ച ബിജെപി എംഎൽഎ ചന്ദ്രൻ റാം ദാസിന്റെ ഭാര്യ പാർവതി എന്നിവരാണ് സ്ഥാനാര്ഥികള്. ബംഗാളിലെ ഗുപ്ഗുരിയിൽ ബിജെപിയും കോൺഗ്രസ്- സിപിഐഎം സഖ്യവും തൃണമൂലിൽ കോൺഗ്രസും തമ്മിലാണ് മത്സരം. ബിജെപി എംഎൽഎ ബിഷു പദറായ് മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.

dot image
To advertise here,contact us
dot image