ഗ്യാൻവാപി കേസിലെ വിധി ആഗസ്റ്റ് മൂന്നിന്, വിധിവരുന്നത് വരെ സർവ്വേ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ സര്വേ തടഞ്ഞ് ബുധനാഴ്ച അലഹബാദ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

dot image

അലഹബാദ്: ഗ്യാന്വാപി മസ്ജിദിലെ എഎസ്ഐ സര്വ്വേ ചോദ്യം ചെയ്തുള്ള ഹര്ജിയില് ഓഗസ്റ്റ് മൂന്നിന് വിധി പറയുമെന്ന് അലഹബാദ് ഹൈക്കോടതി. വിധിവരുന്നത് വരെ ഹൈക്കോടതി സര്വെ സ്റ്റേ ചെയ്തിട്ടുമുണ്ട്.

ഗ്യാന്വാപി മസ്ജിദിലെ ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ സര്വേ തടഞ്ഞ് ബുധനാഴ്ച അലഹബാദ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗ്യാന്വാപി മസ്ജിദ് ഭരണസമിതി നല്കിയ അപ്പീലിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മസ്ജിദിലെ സര്വേ തടഞ്ഞുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സ്റ്റേ തുടരാനായിരുന്നു ബുധനാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്ദേശം. അപ്പീലിന്മേല് വ്യാഴാഴ്ച നടന്ന തുടര്വാദത്തിന് ശേഷമായിരുന്നു കോടതി കേസിലെ വിധി ആഗസ്റ്റ് 3 പ്രസ്താവിക്കുമെന്ന് വ്യക്തമാക്കിയതും അതുവരെ സര്വ്വേ സ്റ്റേ ചെയ്തതും.

കാണ്പൂര് ഐഐടിയുടെ നേതൃത്വത്തിലാണ് റഡാര് ഇമേജിംഗ് സര്വ്വേയും ഭൂമി പര്യവേക്ഷണവും നടത്തുന്നതെന്നായിരുന്നു എഎസ്ഐയുടെ വിശദീകരണം. പത്ത് മീറ്റര് വരെ ആഴത്തിലുള്ളതാണ് ഭൂമി കുഴിച്ചുള്ള പരിശോധന. മണ്ണിനെ അപേക്ഷിച്ച് സര്വേ രീതി വ്യത്യാസപ്പെടാമെന്നും എഎസ്ഐ ഉദ്യോഗസ്ഥന് വിശദീകരിച്ചു.

ഗ്യാന്വാപി മസ്ജിദിലെ എഎസ്ഐ സര്വേയില് സംശയമുണ്ടെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വാദം കേള്ക്കുന്നതിനിടെ നിരീക്ഷിച്ചത്. മസ്ജിദിന് കേടുപാടുകള് വരാതെ നടത്തുന്ന ഭൂമി പര്യവേക്ഷണത്തെക്കുറിച്ച് ബോധ്യം വരുന്നില്ല. കെട്ടിടത്തിന് ഭംഗം വരുത്താതെ ആഴത്തിലുള്ള പര്യവേക്ഷണത്തില് എന്താണ് മുന്പരിചയമെന്നും മസ്ജിദില് പര്യവേക്ഷണം അനിവാര്യമാണോ എന്നും കോടതി ചോദിച്ചു.

സര്വ്വേ നടത്താന് ജെറ്റിന്റെ വേഗതയിലാണ് എഎസ്ഐ നടപടികള് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മസ്ജിദ് ഭരണസമിതി അഭിഭാഷകന് വിമര്ശിച്ചു. നാളെ വിശദമായ വാദം കേട്ടശേഷം ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയേക്കും.

dot image
To advertise here,contact us
dot image