
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒമ്പത് വാഹനങ്ങൾ തകർന്നു. കുളുവിലെ കിയാസ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാഴ്ചയിൽ അധികമായി തുടരുന്ന മഴയ്ക്കും പ്രളയത്തിനും ഇതുവരെ ശമനമായിട്ടില്ല.
ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഉത്തർപ്രദേശിന്റെ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിന്റെയും അരുണാചൽ പ്രദേശിന്റെയും പല ഭാഗങ്ങളിലും ബ്രഹ്മപുത്ര നദി കരകവിഞ്ഞിട്ടുണ്ട്. ഒഡിഷയിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി യമുന നദിയിൽ ജലനിരപ്പ് ഇന്ന് അപകടനിലക്ക് താഴേക്ക് എത്തുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
അതേസമയം ഡൽഹിയിൽ റോഡുകളിലെ വെള്ളക്കെട്ടിന് കുറവുണ്ട്. ഓഫീസുകൾ തുറന്നതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. പ്രളയംബാധിച്ച ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം 18വരെ അവധി നീട്ടിയിട്ടുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രളയബാധിതർക്ക് 10,000 രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.