
പത്തനംതിട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. പത്തനംതിട്ട കോന്നി മൈലാടുപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നവരില്‍ ഒരാളാണ് യദുകൃഷ്ണന്.
തിങ്കളാഴ്ചയാണ് യദുകൃഷ്ണന് എക്സൈസിന്റെ പിടിയിലായത്. രണ്ട് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കേസെടുത്ത ശേഷം യദുകൃഷ്ണനെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞയാഴ്ച കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന് ഉള്‍പ്പെടെ 62 പേരെ മന്ത്രി വീണാ ജോർജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു. കേസില്‍പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് കാപ്പ 15(3) പ്രകാരം താക്കീത് നല്കി വിട്ടയച്ച പ്രതിയായിരുന്നു ശരണ്‍. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന താക്കീത് നല്‍കിയായിരുന്നു ശരണിനെ വിട്ടയച്ചത്. ശേഷം പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ശരണ്‍ ചന്ദ്രനെതിരെ 308 വകുപ്പ് പ്രകാരം ഒരു കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടു. ഇതോടെ കാപ്പ ലംഘിച്ചെന്ന പേരില്‍ മലയാലപ്പുഴ പൊലീസ് ശരണ്‍ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശരണ്‍ ചന്ദ്രനെ 308 വകുപ്പ് പ്രകാരം കേസില്‍ അറസ്റ്റ് ചെയ്തു .കോടതി പ്രതിയെ റിമാന്റ് ചെയ്തു. ജൂണ്‍ 23നാണ് റിമാന്റ് കാലാവധി കഴിഞ്ഞ് ശരണ്‍ ചന്ദ്രന് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് സിപിഐഎം ജില്ലാ നേതൃത്വം പാര്‍ട്ടി അഗത്വം നല്‍കിയത്. പത്തനംതിട്ട കുമ്പഴയില്‍ നടന്ന സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്.
ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നുമായിരുന്നു മന്ത്രി പിന്നീട് പ്രതികരിച്ചത്. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്ന്നവര് അത് ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ടാണ് ചെങ്കൊടി ഏന്താന് തയ്യാറായി വന്നതെന്നും വീണ ജോര്‍ജ് പറഞ്ഞിരുന്നു.