
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ എം വി ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി മുതൽ പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പേടേണ്ട ഒരു കാര്യവുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തിനാണ് ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നിൽക്കേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ച ചർച്ച മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി ഇല്ലാത്തൊരു പ്രശ്നത്തെ പർവതീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോൾ പറഞ്ഞതാണോ. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. അതാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.