
കല്പ്പറ്റ: ചൂടുവെള്ളം നിറച്ച ബക്കറ്റില് വീണ് പൊള്ളലേറ്റ മൂന്ന് വയസുകാരന് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില് കുട്ടിയുടെ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പനമരം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവായ അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില് വി എ അല്ത്താഫ്(45), കുട്ടിയെ ചികിൽസിച്ച വൈദ്യന് കമ്മന ഐക്കരക്കുടി വീട്ടില് ജോര്ജ് (68) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്സ്പെക്ടര് എസ് എച്ച് ഓ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
മനഃപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള് തുടങ്ങിയവ ചുമത്തിയാണ് ഇരുവര്ക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്. യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല് രക്ഷപ്പെടുമായിരുന്ന കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നടത്തുകയായിരുന്നു വൈദ്യന് ജോര്ജ് എന്ന് പൊലീസ് പറഞ്ഞു. ചികിത്സക്ക് എത്തിക്കാതിരുന്ന പിതാവിന്റെ ഉദാസീനതയും കുഞ്ഞിന്റെ മരണത്തിന് കാരണമായതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചെത്തിയ പനമരം സി എച്ച് സിയിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും പിതാവ് ആശുപത്രിയില് ചികിത്സയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് ആശുപത്രിയിൽ വിളിച്ച് വിവരമന്ന്വേഷിച്ചപ്പോൾ കുട്ടി അവിടെ ചികിത്സയ്ക്ക് എത്തിയില്ലെന്നറിഞ്ഞ പനമരം പൊലീസ് വീണ്ടുമെത്തിയാണ് ഗുരുതര അവസ്ഥയിലായ കുട്ടിയെ നിര്ബന്ധപൂര്വം ആശുപത്രിയിലെത്തിച്ചത്. മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ ആന്തരിക അവയവങ്ങളില് കടുത്ത ന്യൂമോണിയ ബാധിച്ചാണ് ജൂണ് 20ന് കുട്ടി മരിച്ചത്.
കഴിഞ്ഞ മാസം ഒമ്പതാം തീയ്യതി ഉച്ചയോടെയായിരുന്നു ചൂടുവെള്ളം നിറച്ച ബക്കറ്റില് വീണ് കുട്ടിക്ക് പൊള്ളലേറ്റത്. ഉടന് മാനന്തവാടി മെഡിക്കല് കോളേജില് എത്തിച്ച കുട്ടിയെ അവിടെ പീഡിയാട്രിക്ക് സര്ജന് ഇല്ലാത്തതിനാല് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് റഫര് ചെയ്തിരുന്നു. കുട്ടിക്ക് ഫസ്റ്റ് ഡിഗ്രി പൊള്ളലാണ് ഉള്ളതെന്നും, പീഡിയാട്രിക് സര്ജന്റെ അടുത്തെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും നിര്ദേശിച്ചാണ് ഡോക്ടര് കോഴിക്കോട്ടേക്ക് റഫര് ചെയ്തത്.
എന്നാല് ഡോക്ടറുടെ നിര്ദേശം അവഗണിച്ച് 108 ആംബുലന്സ് സൗകര്യം വേണ്ടെന്ന് എഴുതി കൊടുത്ത് പിതാവ് കുട്ടിയെ സ്വകാര്യ ആംബുലന്സില് കമ്മനയിലെ വൈദ്യന്റെ അടുത്തെത്തിക്കുകയായിരുന്നു. ഓക്സിജന് മാസ്കും, ഐ വി ഫ്ളൂയിഡും ഊരി മാറ്റിയാണ് കുട്ടിയെ വൈദ്യനെ കാണിച്ചത്. അവിടെ നിന്നാണ് വൈദ്യന്റെ നേതൃത്വത്തിൽ അശാസ്ത്രീയ ചികിത്സ നടത്തുന്നത്. പിന്നീട് വീട്ടിലെത്തിച്ചും അശാസ്ത്രീയ ചികിത്സ തുടർന്നുവെന്നും പൊലീസ് പറഞ്ഞു.
കാര്യവട്ടം സംഘർഷം; വിസിക്ക് റിപ്പോർട്ട് നല്കി രജിസ്ട്രാർ, റിപ്പോർട്ട് തള്ളി കെഎസ്യു