
ആലപ്പുഴ: മാന്നാര് കൊലപാതകക്കേസ് പൊലീസിന്റെ നാടകം എന്ന് കോടതിയില് വാദിക്കാനൊരുങ്ങി പ്രതിഭാഗം. പൊലീസിന്റെ കസ്റ്റഡി അപേക്ഷയില് സെപ്റ്റിക് ടാങ്ക് എന്ന പരാമര്ശം ഇല്ലെന്നും ശാസ്ത്രീയ സാഹചര്യത്തെളിവുകള് ഒന്നും കണ്ടെത്താന് പോലീസിന് കഴിഞ്ഞിട്ടില്ലെന്നുമായിരിക്കും പ്രതിഭാഗം കോടതിയില് വാദിക്കുക. കലയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷികളില്ല എന്നാകും പ്രതിഭാഗം കോടതിയില് പ്രധാനമായും വാദിക്കുക.
കലയുടെ മൃതശരീരം തങ്ങള് കണ്ടു എന്ന് നിലവില് കസ്റ്റഡിയിലുള്ള പ്രതികള് മൊഴി നല്കിയെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല് കലയെ കൊലപ്പെടുത്തിയ കാലയളവ് ഇനിയും കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലുള്ള ജിനു, സോമരാജന്, പ്രമോദ് എന്നിവര്ക്ക് കൊലപാതകവുമായി ബന്ധമുണ്ട് എന്നതിന് പൊലീസിന്റെ പക്കല് നേരിട്ടുള്ള തെളിവുകള് ഒന്നും ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകന് സുരേഷ് മത്തായി വാദിക്കുന്നു. അനില്കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില് നിന്നും പൊലീസ് ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലം കേസന്വേഷണത്തില് നിര്ണായകമാകും.
അതേസമയം കേസില് പ്രതികള് അറസ്റ്റിലായതറിഞ്ഞ് ഒന്നാം പ്രതി അനിലിന് രക്തസമ്മര്ദ്ദം കൂടിയെന്നും ആശുപത്രിയില് ചികിത്സ തേടിയെന്നും വിവരമുണ്ട്. ബന്ധുക്കളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില് എടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുമെന്നും ബന്ധുക്കള് പറഞ്ഞ് അനില് അറിഞ്ഞിരുന്നു. തുടര്ന്നാണ് രക്തസമ്മര്ദ്ദം കൂടിയതെന്നാണ് വിവരം. അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില് വിട്ടിരുന്നു. ഈ മാസം എട്ട് വരെ പ്രതികള് പൊലീസ് കസ്റ്റഡിയില് തുടരും. 15 വര്ഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില് വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില് കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള് നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല് പ്രതികള് എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില് പറഞ്ഞിട്ടില്ല. അനില് ഇപ്പോള് വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാന് സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
കേസില് കലയുടെ ഭര്ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്. എല്ലാവര്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കള് സമ്മതിച്ചു. തുടര്ന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന് പൊലീസ് തീരുമാനിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള് അമ്പലപ്പുഴ പൊലീസില് പരാതി നല്കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള് കലയ്ക്ക് 20 വയസായിരുന്നു പ്രായം.
കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്നാണ് കലയുടെ മകന്റെ പ്രതികരണം. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ടുവരുമെന്നും മകന് പറഞ്ഞു. കാണാതായ ശേഷം അമ്മയെ കണ്ടില്ല. എന്നാല് അമ്മ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പ്ലസ് വണ് വിദ്യാര്ത്ഥിയായ മകന് പ്രതികരിച്ചത്. വാര്ത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികരണമാണ് മകന്റേതെന്ന നിഗമനത്തിലാണ് പൊലീസ്.