
കൊച്ചി: മാനത്തു മഴ കണ്ടാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വരും സംശയം. ഇന്ന് സ്കൂളുണ്ടോ? അവധിയാണോ? പിന്നെ ഫേസ്ബുക്ക് എടുത്ത് ജില്ലാകളക്ടർമാരുടെ ഔദ്യോഗിക പേജിൽ പരതലായി, ആകെ ബഹളമായി. അങ്ങനെ തപ്പിത്തപ്പി പത്തനംതിട്ട ജില്ലാകളക്ടറുടെ അടുത്തെത്തിയാൽ അദ്ദേഹത്തിനിപ്പോ ഒന്നേ പറയാനുള്ളൂ,'' Green ആണ് മക്കളെ.. ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളൂ...'' എന്ന്. അതായത് നാളെ എല്ലാ കുട്ടികളും സ്കൂളിലെത്തണമെന്ന് സാരം. ജില്ലയിൽ നാളെ ഗ്രീൻ അലേർട്ടാണ്. ജില്ലാ കളക്ടറായ എസ് പ്രേംകൃഷ്ണൻ ഐഎഎസ് ആണ് രസകരമായ കമന്റിലൂടെ നാളെ അവധിയില്ലെന്ന് കുട്ടികളെ അറിയിച്ചത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്, ചേര്ത്തല, അമ്പലപ്പുഴ താലൂക്കുകളിലും കോട്ടയം ജില്ലയിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയാണ്. പ്രൊഫഷണല് കോളേജുകള്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്. വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലേര്ട്ട് തുടരുകയാണ്.
ഇന്നും നാളെയും ഒമ്പത് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളില് കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്. അതിനാല് അപകട മേഖലകളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് നദികള് മുറിച്ചു കടക്കാന് പാടില്ല. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങാന് പാടുല്ലെന്നും നിര്ദേശമുണ്ട്. വടക്കന് കേരള തീരം മുതല് മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമര്ദ്ദ പാത്തിയും മധ്യ ഗുജറാത്തിനു മുകളിലെ ചക്രവാതചുഴിയും ഇപ്പോഴും തുടരുകയാണ്. ഒപ്പം കേരള തീരത്തു പടിഞ്ഞാറന് - തെക്ക് പടിഞ്ഞാറന് കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.