
കോഴിക്കോട്: തോല്വിയെ പോലെ വിജയത്തെ കുറിച്ചും കോണ്ഗ്രസ് പഠിക്കണമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില് പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്ട്ടി ഒരു വിജയത്തിൻ്റെ ലഹരിയിൽ നിൽക്കുകയാണ് ഇപ്പോൾ. ഒരു ഓളത്തിൽ വന്ന വിജയമാണ്. വിജയത്തിൻ്റെ അത്ര അധ്വാനിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് പറയേണ്ടതെന്നും കെ മുരളീധരന് പറഞ്ഞു.
പിണറായി വിജയൻ മാറരുത് എന്നാണ് തനിക്ക് പറയാനുള്ളത്. പിണറായി തെറ്റ് തിരുത്തില്ല, തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുന്നു. ടിപിയുടെ കൊലപാതകത്തിൽ പിണറായി വിജയന് പങ്ക് ഉണ്ട് എന്നത് രാഷ്ട്രീയ ആരോപണം മാത്രമല്ല, 100 ശതമാനം സത്യമാണെന്നും കെ മുരളീധരന് പറഞ്ഞു.
തൃശൂരിൽ അമ്പത്താറായിരം വോട്ടുകൾ ബിജെപി അധികം ചേർത്തു. ഫ്ലാറ്റുകൾ കേന്ദ്രികരിച്ച് ബിജെപി വോട്ടുകൾ ചേർത്തു. ഇതൊന്നും നമ്മുടെ ആൾക്കാർ കാണുന്നില്ല. താമര വിരിയിപ്പിച്ചത് ഗൗരവമായി കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരാണ് ബിജെപിയെ ജയിപ്പിച്ചത് ?. താമര വിരിയിപ്പിക്കാൻ കൂട്ടു നിന്നത് സിപിഐഎമ്മിന്റെ ബിഎല്ഓമാരാണെന്നും കെ മുരളീധരന് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ അമിതമായി ആഹ്ലാദിക്കും. തോൽക്കുമ്പോൾ വോട്ടു കുറഞ്ഞ ഇടങ്ങളെ കുറ്റം പറയുക അതെല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പരാജയത്തെ പോലെ വിജയവും പഠിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില് വാർഡുമായി ബന്ധപ്പെട്ടവരെ നിർത്തുക. ചിരിച്ചു കാണിക്കുന്നവരെ നിര്ത്തരുത്, അവർ ജയിക്കുകയുമില്ല. അമിതമായി വിധേയത്വം കാണിക്കുന്നവരെ വിശ്വസിക്കരുതെന്നാണ് തൻ്റെ പാഠം. ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ ഉദ്ദേശിച്ചിച്ചല്ല പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ശ്രദ്ധിക്കണം. തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണമെന്നും കെ മുരളീധരന് പറഞ്ഞു.
രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു. ഇനി ഒരു തോൽവി താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞാണ് കെ മുരളീധരന് അവസാനിപ്പിച്ചത്.