
തിരുവനന്തപുരം: യുവാവിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. പാലോട് സ്വദേശി അഖിൽ മോഹൻ മരിച്ചത് ചികിത്സ നിഷേധിച്ചത് മൂലമാണെന്നും കൃത്യസമയത്ത് വേണ്ട ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. നെഞ്ചുവേദനയെ തുടർന്നാണ് അഖിലിനെ എസ്കെ ആശുപത്രിയിൽ എത്തിച്ചത്.
ആൻജിയോഗ്രാം മെഷീൻ കേടായ വിവരം മറച്ചുവെച്ചെന്നും ബന്ധുക്കൾ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അഖിലിനെ ആദ്യമെത്തിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് അസൗകര്യങ്ങൾ പറഞ്ഞ് മടക്കി അയച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലും അനാസ്ഥയാണെന്നും ആശുപത്രിക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസെടുത്തത്.
നെഞ്ച് വേദനയെ തുടർന്ന് ആദ്യം മെഡിക്കൽ കോളേജിലേക്കാണ് അഖിലിനെ കൊണ്ടുപോയത്. എന്നാൽ, ഐസിയുവിലും വാർഡിലും കിടക്ക ഇല്ലാത്തതിനെ തുടർന്ന് അഖിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കള് പറയുന്നു. തുടർന്ന് അഖില് മരണത്തിന് കീഴടങ്ങുകയായിരുന്നു.