മലയാളി എയര്ഹോസ്റ്റസ് ഹരിയാനയിൽ മരിച്ച നിലയിൽ; അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ആറ് മാസത്തെ പരിശീലനത്തിനുശേഷം ജൂണ് ആറിനാണ് ശ്രീലക്ഷ്മി എയര് ഇന്ത്യയില് ജോലിക്ക് ചേര്ന്നത്

dot image

തങ്കമണി: മലയാളി എയര്ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില് ദുരൂഹസാഹചര്യത്തില് മരിച്ച നിലയിൽ. ചെമ്പകപ്പാറ തമ്പാന്സിറ്റി വാഴക്കുന്നേല് ബിജു-സീമ ദമ്പതിമാരുടെ മകള് ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. എയര് ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മരണം. ശ്രീലക്ഷ്മി ഹോസ്റ്റല് മുറിയില് തൂങ്ങിമരിച്ചതായാണ് ഗുഡ്ഗാവ് പൊലീസ് തങ്കമണി പൊലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11-ന് വിളിച്ചറിയിച്ചത്. ആറ് മാസത്തെ പരിശീലനത്തിനുശേഷം ജൂണ് ആറിനാണ് ശ്രീലക്ഷ്മി എയര് ഇന്ത്യയില് ജോലിക്ക് ചേര്ന്നത്.

മെയ് രണ്ടാം വാരത്തോടെ ശ്രീലക്ഷ്മി വീട്ടിലെത്തി. ജൂണ് രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രിയിലും ശ്രീലക്ഷ്മി വീട്ടുകാരുമായി വീഡിയോ കോളില് സംസാരിച്ചിരുന്നു. ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള് ആവശ്യപ്പെട്ടു. ശ്രീദേവികയാണ് ശ്രീലക്ഷ്മിയുടെ സഹോദരി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില് നടക്കും.

dot image
To advertise here,contact us
dot image