
May 31, 2025
04:14 AM
തിരുവനന്തപുരം: 18 വയസ്സ് പ്രായമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വർക്കലയിലടക്കം പൊലീസ് പരിശോധന നടത്തി.
ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും. പുറത്തുപറയാൻ പറ്റാത്ത രഹസ്യങ്ങളുള്ള കേസ് ആണ് ഇതൊന്നും പൊലീസ് വ്യക്തമാക്കി.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10നാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 16ന് രാത്രി മരിക്കുകയായിരുന്നു.
നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. പെൺകുട്ടി മരിച്ചതോടെ സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല, പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.