
വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ടിടിഇ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37) ബോധരഹിതയായി വീണു. സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പൊലീസിൽ വിവരമറിയിക്കുകയും സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഐലൻറ് എക്സ്പ്രസിൽ കോട്ടയത്തുനിന്നാണ് ഇവർ കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ച് ടിടിഇ ഇരുവരെയും വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. സ്റ്റേഷനിൽ ബോധരഹിതയായി വീണ സരസ്വതിയെ റെയിൽവേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.