'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; മുരളീധരനായി പാലക്കാടും ഫ്ലക്സ്

പാലക്കാട് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്.

dot image

പാലക്കാട്: തിരുവനന്തപുരത്തിന് പിന്നാലെ കെ മുരളീധരനായി പാലക്കാടും ഫ്ലക്സ് ബോർഡുകൾ. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ മുരളീധരൻ വരണമെന്നാണ് ഫ്ലക്സിലെ ആവശ്യം. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ലന്ന് ഫ്ലക്സിൽ പറയുന്നു. വിക്ടോറിയ കോളേജ് പരിസരത്തും കലക്ട്രേറ്റിന് സമീപവുമാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. പാലക്കാട് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്ററുകൾ ഉയർന്നിരുന്നു. കെപിസിസി - ഡിസിസി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മുരളീധരൻ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'നയിക്കാൻ നായകൻ വരട്ടെ' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. 'പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം' എന്നതാണ് പോസ്റ്ററിലെ ആവശ്യം.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ച പശ്ചാത്തലത്തിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുരളീധരന്റെ സ്ഥാനാര്ഥിത്വ സാധ്യത തള്ളാനാകില്ലെന്നാണ് നിയുക്ത എംപി വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്ഡ് ആണ്. കരുത്തനും ഊർജ്ജസ്വലനുമായ സ്ഥാനാർത്ഥി വന്നാൽ പാലക്കാട് ജയിക്കുമെന്നും മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകണ്ഠൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'നയിക്കാൻ നായകൻ വരട്ടെ'; കെ മുരളീധരന് വേണ്ടി തലസ്ഥാനത്ത് പോസ്റ്റർ
dot image
To advertise here,contact us
dot image