
തൃശ്ശൂര്: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ നഗരത്തില് നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതോടെയാണ് നടപടി. ഹോട്ടൽ റോയൽ , പാർക്ക്, കുക്ക് ഡോർ, ഹോട്ടൽ ചുരുട്ടി, വിഘ്നേശ്വര ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നാല് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും കര്ശനമാക്കുമെന്ന് മേയര് എം കെ വര്ഗീസ് അറിയിച്ചു.
ഇന്നലെ കളക്ട്രേറ്റില് ചേര്ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്ശനമാക്കാന് ജില്ലാ ഭരണകൂടം നിര്ദ്ദേശം നല്കിയിരുന്നു. മെയ് 25 ന് പെരിഞ്ഞനത്തെ സെയിന് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച ഒരാൾ മരിച്ചതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 218 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്.
കുഴിമന്തിക്കൊപ്പം ഉപയോഗിച്ച മയണൈസ് ആണോ അപകടത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പിന് സംശയമുണ്ട്. മുട്ട ചേർത്ത മയണൈസ് ആണ് ഇവിടെ ഉണ്ടാക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. 2023 ജനുവരിയിൽ ആരോഗ്യവകുപ്പ് മുട്ട ചേർത്ത മയണൈസ് നിരോധിച്ചിരുന്നു.
അതേസമയം സെയിൻ ഹോട്ടൽ നേരത്തെയും നടപടി നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരില് അധികൃതര് പൂട്ടിച്ച ഹോട്ടലാണ് സെയിൻ. എന്നാൽ വീണ്ടും തുറന്ന് പ്രവർത്തിച്ചപ്പോൾ ഇവിടെ പരിശോധനകൾ നടന്നിരുന്നില്ല. ഭക്ഷണത്തിൽ നിറം ചേർത്തതിന്റെ പേരിൽ ഹോട്ടലിനെതിരെ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്.
കുഴിമന്തി കഴിച്ച 49 പേർ ഇപ്പോഴും ചികിത്സയിലാണ്. ആദ്യം 27 പേരും പിന്നീട് 85 പേരും ചികിത്സ തേടി. തിങ്കളാഴ്ച ഇത് 178 പേർ എന്ന നിലയിലേക്ക് ഉയർന്നു. ചൊവ്വാഴ്ചയും ആളുകൾ ചികിത്സ തേടിയതോടെ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 213 ആകുകയായിരുന്നു. 30 കിലോ അരിയുടെ കുഴിമന്തി ശനിയാഴ്ച ഉണ്ടാക്കിയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കുറഞ്ഞത് 230 പേരെങ്കിലും ഇത് കഴിച്ചതായാണ് കണക്കാക്കുന്നത്. ഈ ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കും വിഷബാധയേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കുഴിമന്തി ഉണ്ടാക്കിയത്.
ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടൽ 'സെയിൻ' നേരത്തെയും നടപടി നേരിട്ടിരുന്നു; ലൈസൻസിലും അവ്യക്തത