'കുടുബത്തിന്റെ ആവശ്യം പരിഗണിക്കാൻ സമയം വേണം';നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ

dot image

തിരുവനന്തപുരം: മസ്കത്തില് മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തെ ബന്ധപ്പെട്ട് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചു. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങൾ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയതായി എയർ ഇന്ത്യ അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു എന്നും എയർ ഇന്ത്യ എക്സ്പ്രസ് അയച്ച ഇമെയിൽ സന്ദേശത്തിലുണ്ട്.

നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇപ്പോൾ ഇമെയിൽ സന്ദേശം അയച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്ച്ഛിച്ച് രാജേഷ് മരിച്ചത്.

ഒമാനിൽ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

രാജേഷിന്റെ കുടുംബത്തിന് എയര് ഇന്ത്യ നഷ്ടപരിഹാരം നല്കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്കുട്ടി
dot image
To advertise here,contact us
dot image