
കോഴിക്കോട്: ഇടതുമുന്നണിയുടെ വടകര ലോക്സഭാ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി നൽകിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര എസ്പിക്കും പരാതി നൽകി.
ഹരിഹരൻ്റെ മാത്രം പ്രതികരണമായി കരുതുന്നില്ലെന്നാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ സംഭവത്തിൽ പ്രതികരിച്ചത്. യുഡിഎഫ് നേതാക്കളിരുന്ന വേദിയിലെ പ്രസംഗമാണത്. യുഡിഎഫ് സൈബർ സംഘം നടത്തിയ വർഗീയ പ്രചാരണം എൽഡിഎഫിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. ചരിത്രപരമായ പിൻബലം നൽകാനും ശ്രമങ്ങളുണ്ടായി. ചില മാധ്യമങ്ങളും ഒപ്പം നിന്നു,
ചെറു ഘടകം മാത്രമാണ് ആർഎംപി. വിഷയം ഖേദപ്രകടനത്തിലൂടെ പരിഹരിക്കാമെന്ന് കരുതരുത്. എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് വിഷയത്തിൽ അപ്പോൾ ഇടപെട്ടില്ലെന്ന് ചോദിച്ച പി മോഹനൻ, ആര് പ്രസംഗിച്ചുവെന്നല്ല, യുഡിഎഫ് നേതാക്കളിരുന്ന വേദിയിലാണ് പ്രസംഗം നടന്നതെന്നതാണ് പ്രധാനമെന്നും പറഞ്ഞു. സിപിഐഎം പരാതി നൽകുന്നത് ആലോചിക്കുമെന്നും പി മോഹനൻ കൂട്ടിച്ചേർത്തു.
വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം. ഇത് വിവാദമായതോടെ ഹരിഹരൻ ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.