'വേഗത്തിൽ തയ്യാറാക്കിയത്, തിരുത്തും'; വിവാദ നാട്ടാന സർക്കുലറിൽ മന്ത്രി

സർക്കുലറിൽ വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി

dot image

തിരുവനന്തപുരം: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ്. പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. സർക്കുലറിൽ വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കുലറിലെ അപ്രായോഗിക നിർദ്ദേശങ്ങൾ തിരുത്തും. തിങ്കളാഴ്ച കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. ആശങ്ക ഉയർത്തുന്ന നിർദേശം പിൻവലിക്കും. വേഗത്തിൽ തയ്യാറാക്കിയതിനാലാണ് അപ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെട്ടത്. നിയമം മറികടന്ന് തീരുമാനം എടുക്കാൻ കഴിയില്ല. പൂരം പതിവുപോലെ ഭംഗിയായി നടക്കും. കോടതിയെ അടിയന്തര സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ആനയെഴുന്നെള്ളിപ്പിന് കുരുക്കിടുന്നതായിരുന്നു വനംവകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിടുമെന്ന അവസ്ഥ വന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്.

മദപ്പാട് അവസ്ഥയിലുള്ളതോ ഗര്ഭിണികളായിട്ടുള്ളതോ പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതമായതോ ആയ ആനകളെ ഉത്സവാഘോഷങ്ങളില് പങ്കെടുപ്പിക്കാന് പാടുള്ളതല്ല. അഞ്ചില് കൂടുതല് ആനകളെ അണിനിരത്തുന്ന സാഹചര്യത്തില് പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള എലിഫന്റ് സ്ക്വാഡില് നിന്ന് ആവശ്യാനുസരണം വെറ്ററിനറി ഡോക്ടര്മാരുടെ സേവനം നിര്ബന്ധമായും ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ്. എലിഫന്റ് സ്ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്മാര് ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതേണ്ടതാണ്. അംഗീകാരമില്ലാത്ത എലിഫന്റ് സ്ക്വാഡ് അംഗങ്ങളെ യാതൊരു കാരണവശാലും നാട്ടാനകളുമായി ഇടപെടാന് അനുവദിക്കാന് പാടുള്ളതല്ല. ഉത്സവത്തിനുപയോഗിക്കുന്ന ആനകളുടെ പൂര്വ്വ ചരിത്രം പരിശോധിച്ച് ആനകള് മുന്കാലങ്ങളില് മനുഷ്യന് ജീവഹാനി വരുത്തിയിട്ടുള്ളതോ ഇടഞ്ഞ് മറ്റ് നാശനഷ്ടങ്ങള് വരുത്തിയിട്ടുള്ളതോ അല്ലാ എന്ന് ഉത്സവക്കമ്മിറ്റി ഉറപ്പ് വരുത്തേണ്ടതാണ് എന്നും വനംവകുപ്പ് സര്ക്കുലറില് പറയുന്നു.

dot image
To advertise here,contact us
dot image