മണ്ണുമാന്തി യന്ത്രം കടത്തിവിടാതെ സ്ഥലമുടമ; പത്ത് മണിക്കൂറായിട്ടും കരയ്ക്ക് കയറാനാവാതെ കാട്ടാന

സ്വന്തമായി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റിൽ തന്നെയാണ് കാട്ടാന

dot image

കോതമംഗലം: എറണാകുളം കോതമംഗലത്ത് കിണറ്റിൽ കാട്ടാന വീണിട്ട് പത്ത് മണിക്കൂർ ആയിട്ടും ഇതുവരെ രക്ഷിക്കാനായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത് ഇന്ന് പുലർച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാൻ. എന്നാൽ പറമ്പിലൂടെ കൊണ്ടുപോയാൽ കൃഷി നശിക്കുമെന്നാണ് സ്ഥലമുടമയുടെ വാദം. സ്വന്തമായി രക്ഷപ്പെടാൻ കാട്ടാന ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റിൽ തന്നെയാണ് കാട്ടാന.

രക്ഷപ്പെടാനായി ആന കിണറിൻ്റെ മതിൽ കെട്ടുകൾ ഇടിച്ചു തകർത്തിരുന്നു. ഇടിച്ച് തകർക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ തലക്ക് അടക്കം പരിക്ക് പറ്റിയിട്ടുണ്ട്. അതിനാൽ തന്നെ കരക്ക് കയറ്റിയതിന് ശേഷം ആന അക്രമാസക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ ആനയെ മയക്കുവെടിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി നാട്ടുകാർക്ക് ശല്യം ഉണ്ടാക്കാറുള്ളതാണ് ഈ ആന എന്നും അതിനെ മയക്കുവെടിവച്ചതിന് ശേഷം മറ്റെവിടെങ്കിലും കൊണ്ട് വനത്തിലേക്ക് വിടണമെന്നും അവർ പറഞ്ഞു. ഇരുപതിൽ അധികം കുടുംബങ്ങൾ വെള്ളം എടുക്കുന്ന കിണർ കൂടി ആയതിനാൽ വീടുകളിൽ കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്ന് കാണിച്ചും നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ്.

നിലവിൽ കിണർ വറ്റിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് വനം വകുപ്പ്. മൂന്ന് കിലോമീറ്റർ അകലെയുള്ള വനത്തിലേക്കും കിണറിൽ നിന്ന് 300 മീറ്റർ അകലെ ഉള്ള റോഡിലേക്കും ആനയെ മയക്കുവെടിവെച്ചാൽ എങ്ങനെ എത്തിക്കുമെന്ന ആശങ്ക വനം വകുപ്പിന് ഉണ്ട്. സ്വയമേ രക്ഷപ്പെടാനുള്ള ശ്രമം ആന ഇപ്പോഴും തുടരുകയാണ്. നിലവിൽ വനം വകുപ്പും പൊലീസും പഞ്ചായത്ത് അംഗങ്ങളും ചർച്ച നടത്തുകയാണ്

കഴുതവളർത്തലും കഴുതപ്പാലും: യദുവിന് നേട്ടമുണ്ടാക്കിയ ‘മിറാക്കിൾ ഡോങ്കീസ്’
dot image
To advertise here,contact us
dot image