
May 17, 2025
11:32 PM
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിലിൻ്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി. സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശവസംസ്കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഐഎം നിലപാട്. പാർട്ടി പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രതിയാണ് ബോംബ് നിർമ്മിച്ചതെന്ന് സിപിഐഎം പറഞ്ഞിരുന്നു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. സ്ഫോടനത്തിൽ പരിക്കുപറ്റിയ ബിനീഷ് സിപിഐ എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസിൽ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇയാളെ പാർട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഐഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. പാനൂര് കൈവേലിക്കല് മുളിയാത്തോട് രാത്രി ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില് സിപിഐഎം ലോക്കല് കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില് മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിൽ മരിച്ചത്. സ്ഫോടനത്തിൽ ഷെറിലിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്ക്കായിരുന്നു സ്ഫോടനത്തില് പരിക്കേറ്റത്.
പാനൂർ ബോംബ് സ്ഫോടന കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള് സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്, ചെറുപറമ്പ് സ്വദേശി ഷിബിന് ലാല്, സായുജ് എന്നിവരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബോംബ് നിര്മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.