

കൊച്ചി: കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന് എംപി പി കെ ബിജുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറിലേറെയാണ് ബിജുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
നേരത്തേ അറസ്റ്റിലായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ബിജുവിനെതിരെ മൊഴി നൽകിയിരുന്നു. സതീഷ് കുമാർ ബിജുവിന് 2020ൽ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നുവെന്നായിരുന്നു മൊഴി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കാനുള്ള പാര്ട്ടി അന്വേഷണ കമ്മീഷന് അംഗമായിരുന്നു ബിജു. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള് തുടങ്ങിയ വിവരങ്ങളാണ് ബിജുവില് നിന്ന് ഇഡി തേടുന്നത്.
കരുവന്നൂര് ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില് ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില് ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്, പി പി കിരണ്, പി ആര് അരവിന്ദാക്ഷന്, സി കെ ജില്സ് എന്നിവരാണ് നാല് പ്രതികള്.