സിംനയുടെ മുതുകിൽ കത്തി കുത്തിയിറക്കി, മരിച്ചെന്ന് ഉറപ്പായതോടെ രക്ഷപ്പെടാൻ ശ്രമം, ആസൂത്രിത നീക്കം

ശല്യപ്പെടുത്തിയതിന് ഷാഹുലിനെതിരെ സിംന പൊലീസിൽ പരാതി നൽകിയിരുന്നതായി സിംനയുടെ സഹോദരൻ

dot image

കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വച്ച് സിംനയെ പ്രതി ഷാഹുൽ കൊലപ്പെടുത്തിയത് ആസൂത്രിതമായി. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സിംന. ഇവർ പുറത്തിറങ്ങുന്നതും കാത്ത് ഒന്നാം നിലയിൽ തക്കംപാർത്തിരുന്ന ഷാഹുൽ, മുറിയിൽ നിന്ന് പുറത്തിറങ്ങിയ സിംനയെ കുത്തിക്കൊല്ലുകയായിരുന്നു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നിലത്തുവീണ സിംനയുടെ മുതുകിൽ ഷാഹുൽ കത്തി കുത്തിയിറക്കി. സിംന മരിച്ചെന്ന് ഉറപ്പായതോടെ പുറത്ത് നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടാനായിരുന്നു ഷാഹുലിന്റെ ശ്രമം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഷാഹുലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സിംനയും ഷാഹുലും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. തന്നെ ശല്യപ്പെടുത്തിയതിന് ഷാഹുലിനെതിരെ സിംന പൊലീസിൽ പരാതി നൽകിയിരുന്നതായി സഹോദരൻ ഹാരിസ് ഹസ്സൻ പറഞ്ഞു. പെരുമറ്റത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് നിരപ്പ് സ്വദേശിനിയായ സിംന. മൂന്ന് മക്കളുണ്ട്. മൂവാറ്റുപുഴ നഗരത്തിലെ പെയിൻറ് കടയിലെ സെയിൽസ്മാനായ പുന്നമറ്റം സ്വദേശി ഷാഹുലും വിവാഹിതനാണ്. സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം. ആക്രമണത്തിനിടെ ഷാഹുലിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിംനയുടെ മൃതദേഹം ഇൻക്വിസ്റ് നടപടികൾക്ക് ശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മുവാറ്റുപുഴ ജനറൽ ആശുപത്രിയില് യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്
dot image
To advertise here,contact us
dot image