
May 14, 2025
11:38 PM
വയനാട്: സംസ്ഥാനത്ത് വീണ്ടും വന്യമൃഗാക്രമണം. വയനാട് സുൽത്താൻബത്തേരി പഴൂരിൽ പശുവിനെ കടുവ ആക്രമിച്ചു. കോട്ടൂക്കര കുര്യാക്കോസിന്റെ പശുവിനെയാണ് കടുവ പിടികൂടിയത്. ഫോറസ്റ്റ് സ്റ്റേഷന് സമീപം മേയാൻ വിട്ട പശുവിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. വനം വകുപ്പ് ജീവനക്കാരും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.
എറണാകുളം കോതമംഗലം കുട്ടമ്പുഴയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മാമലക്കണ്ടം കൂനൻമലയിലാണ് പുലർച്ചെ കാട്ടാനക്കൂട്ടമെത്തിയത്. വീടും കൃഷിയിടത്തിലെ കെട്ടിടവും കൃഷിയും നശിപ്പിച്ചു. കൂനൻമല സ്വദേശി കെ കെ തോമസിൻ്റെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. വീടിൻ്റെ വരാന്തയിൽ കയറി വാതിലും ജനാലയും തകർക്കുകയായിരുന്നു.
ആനക്കൂട്ടമെത്തിയപ്പോൾ തോമസും കുടുംബവും ബന്ധുവീട്ടിലായിരുന്നു. റബ്ബർ ഷീറ്റുകൾ ഉണക്കാൻ വേണ്ടി നിർമ്മിച്ച ജോൺസൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയും ആനകൾ നശിപ്പിച്ചു. കവുങ്ങ് ഉൾപ്പെടെയുള്ള കൃഷിയും ചവിട്ടിമെതിച്ചു. ഒരാഴ്ചയായി കാട്ടാനക്കൂട്ടം ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.