
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കൊണ്ടുപോയ കല്ല് ടിപ്പറിൽ നിന്നും തെറിച്ചുവീണ് മരിച്ച വിദ്യാർത്ഥി അനന്തുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം നാളെ നിംസ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വീട്ടിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഉണ്ടായിരുന്ന അപകടത്തിലാണ് അനന്തു മരിച്ചത്.
ടിപ്പറില് നിന്ന് കല്ല് തെറിച്ചുവീണാണ് വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തു മരിച്ചത്. നിംസ് കോളേജ് നാലാം വർഷ വിദ്യാർഥിയാണ് അനന്തു. വിഴിഞ്ഞം അദാനി തുറമുഖത്തേയ്ക്ക് കൊണ്ടുവന്ന കല്ലാണ് ടിപ്പറിൽ നിന്ന് തെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിനു മുന്നിൽ പ്രതിഷേധം നടത്തി.