
ഒരു തിരഞ്ഞെടുപ്പ് മത്സരത്തിനായി നെഹ്റു കുടുംബത്തിന്റെ ദക്ഷിണേന്ത്യയിലേയ്ക്കുള്ള നാലാം വരവ് ഇത്തവണ ഉണ്ടാകുമോ എന്ന ചോദ്യം കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് നിര്ണ്ണായകമാണ്. രാഹുല് ഗാന്ധി വയനാട് മണ്ഡലത്തില് രണ്ടാമൂഴത്തിനെത്തിയാല് അത് ചരിത്രമാകും. ഇതിന് മുമ്പ് ദക്ഷിണേന്ത്യയില് നിന്ന് നെഹ്റു കുടുംബത്തില് നിന്ന് മത്സരിച്ചവരൊന്നും പിന്നീട് ആദ്യം മത്സരിച്ച് വിജയിച്ച മണ്ഡലത്തില് രണ്ടാമൂഴത്തിന് ഇറങ്ങിയിട്ടില്ല. അതിനാല് തന്നെ വയനാട്ടില് വീണ്ടും മത്സരിക്കണമോ എന്നതിലുള്ള രാഹുല് ഗാന്ധിയുടെ തീരുമാനം പുതിയൊരു ചരിത്രത്തിന് തുടക്കമിടുമോ, അതോ ചരിത്രം ആവര്ത്തിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
1978ലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു കര്ണ്ണാടകയിലെ ചിക്ക്മംഗ്ലൂരില് നിന്നും ഇന്ദിര ഗാന്ധി മത്സരിക്കുന്നത്. അതുവരെ നെഹ്റു കുടുംബത്തില് നിന്നൊരു നേതാവ് തെക്കേ ഇന്ത്യയില് നിന്നും മത്സരിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പില് മത്സരിക്കാനുള്ള ഇന്ദിരയുടെ തീരുമാനത്തില് പ്രതിഷേധിച്ച് അന്ന് കോണ്ഗ്രസ് വിട്ട നേതാവായിരുന്നു എ കെ ആന്റണി. ഈ തിരഞ്ഞെടുപ്പില് ആന്റണിയുടെ മകന് പത്തനംതിട്ടയില് നിന്നും ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്നു എന്നത് മറ്റൊരു വിധി വൈപരീത്യം. ഒരു പൊതുതിരഞ്ഞെടുപ്പില് സ്വാധീനം ചെലുത്തുന്ന വിധത്തില് നെഹ്റു കുടുംബത്തില് നിന്നൊരാള് ദക്ഷിണേന്ത്യയില് നിന്നും മത്സരിക്കുന്നത് 1980ലായിരുന്നു. സിറ്റിങ്ങ് സീറ്റായിരുന്ന ചിക്ക്മംഗ്ലൂരില് നിന്നും മാറി ആന്ധ്രാപ്രദേശിലെ മേഡക്കില് നിന്നായിരുന്നു അന്ന് ഇന്ദിരയുടെ മത്സരം. ഉത്തർപ്രദേശിലെ റായ്ബറേലിയിലും ഇന്ദിരാ ഗാന്ധി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചെങ്കിലും മേഡക്ക് നിലനിര്ത്താനായിരുന്നു ഇന്ദിരയുടെ തീരുമാനം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലെ സമ്പൂര്ണ്ണ പരാജയത്തെ ഇന്ദിരാഗാന്ധി വ്യക്തിപ്രഭാവം കൊണ്ട് ഏതാണ്ട് ഒറ്റയ്ക്കു തന്നെ മറികടന്ന തിരഞ്ഞെടുപ്പായിരുന്നു 1980ലേത്. മേഡക്കില് നിന്നുള്ള ജനപ്രതിനിധിയായിരിക്കെയാണ് 1984ല് ഇന്ദിരാ ഗാന്ധിയെ സ്വന്തം അംഗരക്ഷര് വെടിയുതിര്ത്ത് കൊലപ്പെടുത്തുന്നത്.
പിന്നീട് നെഹ്റു കുടുംബത്തില് നിന്നും ഒരാള് ദക്ഷിണേന്ത്യയില് മത്സരിക്കാനെത്തുന്നത് 1999ലെ തിരഞ്ഞെടുപ്പിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രഭാവമെല്ലാം ഗൃഹാതുരതയായി മാറി കോണ്ഗ്രസ് തളര്ന്നു തുടങ്ങിയ കാലത്തായിരുന്നു 1999ലെ പൊതുതിരഞ്ഞെടുപ്പ് വരുന്നത്. നെഹ്റുകുടുംബത്തിനോടുള്ള ഗൃഹാതുരത ജീവശ്വാസം പകരുമെന്ന പ്രതീക്ഷയോടെ സോണിയാ ഗാന്ധി നേതൃത്വത്തില് വന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്. അന്ന് ഉത്തര്പ്രദേശിലെ അമേഠിയിലും കര്ണ്ണാടകയിലെ ബെല്ലാരിയിലുമായിരുന്നു സോണിയ മത്സരിച്ചത്. നെഹ്റുകുടുംബത്തിന്റെ പെരുമ സോണിയയിലൂടെ തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയര്പ്പിച്ച് നടന്ന ആ തിരഞ്ഞെടുപ്പില് സോണിയാ ഗാന്ധിയുടെ സ്ഥാനാര്ത്ഥിത്വം ദക്ഷിണേന്ത്യയിലും ഉത്തര്പ്രദേശിലും എന്ത് ചലനമുണ്ടാക്കിയെന്നത് ചരിത്രം. പിന്നീട് റായ്ബെറേലിയില് നിന്നും വിജയിച്ചതിനെ തുടര്ന്ന് സോണിയ ഗാന്ധി ബെല്ലാരിയിലെ ജനപ്രതിനിധി പദവി രാജിവെയ്ക്കുകയായിരുന്നു. അതിന് ശേഷം സോണിയ തെക്കേ ഇന്ത്യയില് നിന്നും പൊതുതിരഞ്ഞെടുപ്പിന് ഇറങ്ങിയിട്ടില്ല.
പിന്നീട് നെഹ്റു കുടുംബത്തില് നിന്നും ഒരാള് ദക്ഷിണേന്ത്യയില് മത്സരിക്കാനെത്തുന്നത് രാഹുല് ഗാന്ധിയാണ്. 2019ല് കേരളത്തിലെ വയനാട്ടില് നിന്നും ഉത്തര്പ്രദേശിലെ അമേഠിയില് നിന്നുമായിരുന്നു രാഹുല് ഗാന്ധി മത്സരിച്ചത്. അമേഠിയിലെ പരമ്പരാഗത ശക്തി കേന്ദ്രത്തില് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല് ഗാന്ധി വയനാട്ടില് നിന്നും മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു.
2024ലെ പൊതുതിരഞ്ഞെടുപ്പില് ബിജെപിയെ നേരിടാന് രൂപപ്പെടുത്തിയിരിക്കുന്ന ഇന്ഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐക്കെതിരെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി മുഖമായി വിലയിരുത്തപ്പെടുന്ന രാഹുല് ഗാന്ധി മത്സരിക്കുന്നതിനെതിരെ മുന്നണിയില് വ്യത്യസ്ത അഭിപ്രായമുണ്ട്. കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം മാത്രമാണ് രാഹുല് വയനാട്ടില് നിന്നും വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത്. രാഹുല് ഗാന്ധി ദക്ഷിണേന്ത്യയില് നിന്ന് മത്സരിക്കുകയാണെങ്കില് അത് തെലങ്കാനയില് നിന്നോ കര്ണ്ണാടകയില് നിന്നോ ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിലയില് ഇന്ദിരാ ഗാന്ധി മത്സരിച്ച 1980ല് ആകെ 132 സീറ്റുണ്ടായിരുന്ന തെക്കേ ഇന്ത്യയില് കോണ്ഗ്രസിന് 96 സീറ്റുകള് ലഭിച്ചു. ആന്ധ്രയില് മുഴുവന് സീറ്റുകളും തൂത്തുവാരിയ കോണ്ഗ്രസ് കര്ണ്ണാടകയില് ഇരുപത്തിയെട്ടില് 27 സീറ്റും നേടി. തമിഴ്നാട്ടിലെ മുപ്പത്തിയൊമ്പത് സീറ്റില് കോണ്ഗ്രസ് 20 സീറ്റാണ് കരസ്ഥമാക്കിയത്. സഖ്യകക്ഷിയായ ഡി എം കെ പതിനാറ് സീറ്റും ഇന്ത്യന് യൂണിയന് മുസ്ലിംലീഗ് ഒരു സീറ്റും നേടിയിരുന്നു. കേരളത്തില് അഞ്ച് സീറ്റ് മാത്രമാണ് കോണ്ഗ്രസിന് ലഭിച്ചത്. സഖ്യകക്ഷിയായ മുസ്ലിംലീഗിന് 2 സീറ്റും ലഭിച്ചിരുന്നു. മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെ മൂന്നു സീറ്റുകളും കോണ്ഗ്രസ് കരസ്ഥമാക്കി. ഇന്ദിരയുടെ വ്യക്തിപ്രഭാവം തെക്കേ ഇന്ത്യയില് കോണ്ഗ്രസിന് നേട്ടമുണ്ടാക്കിയെന്ന് തന്നെ നിസംശയം പറയാം. അന്ന് ഉത്തര്പ്രദേശില് ആകെയുണ്ടായിരുന്ന എണ്പത്തിയഞ്ച് സീറ്റില് 51സീറ്റും കോണ്ഗ്രസ് നേടി. നേതാവിന്റെ കരിസ്മയെന്ന നിലയില് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യം തെക്കേ ഇന്ത്യയിലും ഉത്തര്പ്രദേശിലും കോണ്ഗ്രസിന് നേട്ടമുണ്ടാക്കി കൊടുത്തിരുന്നതായി തന്നെ വിലയിരുത്താം.
എന്നാല് 1999ല് സോണിയ ഗാന്ധി തെക്കേ ഇന്ത്യയില് മത്സരിക്കാനെത്തിയപ്പോഴേയ്ക്കും രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു. എണ്പത്തിയഞ്ച് സീറ്റുള്ള ഉത്തര്പ്രദേശില് 1999ല് കോണ്ഗ്രസ് വിജയിച്ചത് കേവലം 10 സീറ്റില് മാത്രമായിരുന്നു. സോണിയയുടെ കരിസ്മ ഉത്തര്പ്രദേശില് കോണ്ഗ്രസിന് ജീവശ്വാസമായില്ല. ദക്ഷിണേന്ത്യയിലും 1980ലെ ഇന്ദിരാതരംഗം ആവര്ത്തിക്കാന് സോണിയയ്ക്ക് സാധിച്ചില്ല. 42 സീറ്റുള്ള ആന്ധ്രയില് കോണ്ഗ്രസിന് നേടാന് സാധിച്ചത് 5 സീറ്റായിരുന്നു. ഇരുപത് സീറ്റുള്ള കേരളത്തില് കോണ്ഗ്രസിന് ലഭിച്ചത് 8 സീറ്റ്. സഖ്യകക്ഷികളായ ലീഗിന് രണ്ടുസീറ്റും കേരളാകോണ്ഗ്രസിന് ഒരുസീറ്റും ലഭിച്ചു. ഇരുപത്തിയെട്ട് സീറ്റുള്ള കര്ണ്ണാടകയില് 18 സീറ്റായിരുന്നു കോണ്ഗ്രസിന്റെ സമ്പാദ്യം. 1996ലെയും 1998ലെയും തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്ഗ്രസിന് കര്ണ്ണാടകയില് സീറ്റുകളുടെ എണ്ണത്തില് ചെറിയൊരു നേട്ടമുണ്ടാക്കാന് സാധിച്ചു. മുപ്പത്തിയൊമ്പത് സീറ്റുള്ള തമിഴ്നാട്ടില് കോണ്ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രം. എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സഖ്യത്തിന് ആകെ ലഭിച്ചത് 13 സീറ്റ്. മൂന്ന് കേന്ദ്രഭരണ സംസ്ഥാനങ്ങളില് നിന്നും കോണ്ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ്. 132 സീറ്റുള്ള തെക്കേ ഇന്ത്യയില് നിന്നും കോണ്ഗ്രസിന് ലഭിച്ചത് 35 സീറ്റായിരുന്നു. 1980ലെ ഇന്ദിരാഗാന്ധിയുടെ കരിസ്മയുടെ സമീപത്തെത്താല് സോണിയാ ഗാന്ധിക്ക് സാധിച്ചില്ല. ബെല്ലാരിയില് ബിജെപിയിലെ സുഷമാ സ്വരാജിനെ സോണിയ അമ്പതിനായിരത്തിലേറെ വോട്ടുകള്ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല് ബെല്ലാരിയില് നിന്നും രാജിവച്ച് അമേഠിയില് തുടരാനായിരുന്നു സോണിയയുടെ തീരുമാനം.
2019ല് രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കാനെത്തിയപ്പോഴും ദക്ഷിണേന്ത്യയില് കോണ്ഗ്രസിന് അനുകൂലമായ തരംഗമൊന്നും രൂപപ്പെട്ടില്ല. ദക്ഷിണേന്ത്യയില് ആകെയുള്ള 130 സീറ്റുകളില് കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത് 29 സീറ്റുകള് മാത്രമാണ്. അതില് കേരളത്തില് നിന്നും നേടിയ 15 സീറ്റുകളും തമിഴ്നാട്ടില് നിന്നുള്ള എട്ട് സീറ്റുകളുമാണ് ദക്ഷിണേന്ത്യയില് കോണ്ഗ്രസിന്റെ പരാജയഭാരം കുറച്ചത്. 25 സീറ്റുകളുള്ള ആന്ധ്രാപ്രദേശില് ഒരൊറ്റ സീറ്റില് പോലും വിജയിക്കാന് കോണ്ഗ്രസിന് സാധിച്ചിരുന്നില്ല. 28 സീറ്റുള്ള കര്ണാടകയില് നിന്ന് വിജയിക്കാന് സാധിച്ചത് ഒരു സീറ്റില് മാത്രമായിരുന്നു. കേരളത്തില് മത്സരിക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനം ദക്ഷിണേന്ത്യയില് ഒരു തരംഗവും സൃഷ്ടിച്ചില്ല എന്ന് വ്യക്തം. അമേഠിക്കൊപ്പം ദക്ഷിണേന്ത്യയില് കൂടി മത്സരിക്കാനുള്ള രാഹുലിന്റെ നീക്കം ഉത്തര്പ്രദേശിലും കോണ്ഗ്രസിന് കോട്ടമല്ലാതെ നേട്ടമൊന്നും സമ്മാനിച്ചില്ല. 80 സീറ്റുള്ള ഉത്തര്പ്രദേശില് ഒരൊറ്റ സീറ്റില് മാത്രമാണ് കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത്. 2014ല് വിജയിച്ച അമേഠിയില് രാഹുല് ഗാന്ധി പരാജയപ്പെടുകയും ചെയ്തിരുന്നു. രാഹുല് ഗാന്ധിയുടെ സ്ഥാനാര്ത്ഥിത്വം 2019ല് ദക്ഷിണേന്ത്യയിലും ഉത്തര്പ്രദേശിലും സവിശേഷമായ ചലനങ്ങള് ഉണ്ടാക്കാതെയാണ് കടന്ന് പോയത്.
അതിനാല് തന്നെ നിലവിലെ സാഹചര്യത്തില് രാഹുല് വീണ്ടും വയനാട്ടില് മത്സരിക്കാനെത്തുമോ എന്ന ചോദ്യത്തിന് നിരവധി മാനങ്ങളുണ്ട്. മത്സരിച്ചാലും ഇല്ലെങ്കിലും അത് പൂര്ണ്ണമായും രാഹുല് ഗാന്ധിയുടെ മാത്രം തീരുമാനമായിരിക്കുമെന്നാണ് കോണ്ഗ്രസ് നേതൃത്വം നല്കുന്ന സൂചന.
രാഹുല് ഗാന്ധി മത്സരിച്ചില്ലെങ്കില് വയനാട്ടില് ആര് എന്ന ചോദ്യമാണ് കോണ്ഗ്രസിനെ കുഴയ്ക്കുന്നത്. നിലവില് സിറ്റിങ്ങ് എംപിമാര് എല്ലാവരും സിറ്റിങ്ങ് സീറ്റുകളില് നിന്നും മത്സരിക്കാന് തീരുമാനിച്ചാല് മുസ്ലിം പ്രാധിനിത്യം ഉറപ്പ് വരുത്താന് കോണ്ഗ്രസിന് മുന്നിലുള്ളത് ആലപ്പുഴ മാത്രമാണ്. രാഹുല് ഗാന്ധി മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചാല് വയനാടും മുസ്ലിം പ്രാധിനിത്യമെന്ന സാധ്യത തെളിയും. മുസ്ലിം ലീഗ് വയനാട് സീറ്റ് നേരത്തെ ആവശ്യപ്പെട്ടതിനാല് രാഹുല് ഇല്ലെങ്കില് ഇവിടെ ഒരു മുസ്ലിം സ്ഥാനാര്ത്ഥിയെ തന്നെ മത്സരിപ്പിക്കേണ്ട നിര്ബന്ധിത സാഹചര്യം കോണ്ഗ്രസിന് മുന്നിലുണ്ട്.
നിലവില് യുഡിഎഫ് കണ്വീനര് എം എം ഹസന്റെ പേരിനാണ് വയനാട്ടില് മുന്തൂക്കം. കേരളത്തിലെ കോണ്ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന മുകുള്വാസ്നിക്കിന്റെ പിന്തുണയോടെ എം എം ഹസന് 2019ല് വയനാട്ടിലെ സ്ഥാനാര്ത്ഥിത്വത്തിനായി ശ്രമിച്ചിരുന്നു. ഷാനി ഉസ്മാന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല് ഉമ്മന് ചാണ്ടിയുടെ കടുംപിടുത്തത്തെ തുടര്ന്ന് 2019ല് കോണ്ഗ്രസ് ടി സിദ്ദിഖിനെയാണ് ഇവിടെ സ്ഥാനാര്ത്ഥിയായി നിര്ണ്ണയിച്ചത്. സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷമായിരുന്നു വയനാട്ടില് സിദ്ദിഖിന് പകരം രാഹുല് ഗാന്ധിയെ മത്സരിപ്പിക്കാന് കോണ്ഗ്രസ് തീരുമാനിക്കുന്നത്.
നിലവില് കല്പ്പറ്റയില് നിന്നുള്ള എംഎല്എ ആണെന്നത് ഇവിടെ മത്സരരംഗത്തിറങ്ങാനുള്ള സിദ്ദിഖിന്റെ സാധ്യത പരിമിതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ ആലപ്പുഴയില് മത്സരിച്ച് പരാജയപ്പെട്ട ഷാനി ഉസ്മാനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്. ഒരു വനിതാ സ്ഥാനാര്ത്ഥിയെ ഇവിടെ മത്സരിക്കാനിറക്കാന് മുസ്ലിം ലീഗ് പച്ചക്കൊടി കാണിക്കുമോയെന്നതാണ് ഷാനി മോളുടെ കാര്യത്തില് നിര്ണ്ണായകമാകുക. വടകരയില് നിന്നും മുരളീധരനെ ചുരം കയറ്റി അവിടെ മുസ്ലിം സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനകളും പിന്നാമ്പുറത്ത് സജീവമാണ്. എന്തായാലും രാഹുല് ഗാന്ധി മത്സരിക്കാനില്ലെങ്കില് വയനാട്ടിലെ സ്ഥാനാര്ത്ഥി നിര്ണ്ണയം കോണ്ഗ്രസ് കീറാമുട്ടിയാകുമെന്ന് തന്നെ വേണം വിലയിരുത്താന്.