
May 20, 2025
10:11 PM
കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തം. വിവിധ യുവജന സംഘടനകൾ ഇന്ന് കോഴിക്കോട് എൻഐടിയിലേക്ക് മാർച്ച് നടത്തും. രാവിലെ 10 നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. 12 മണിയോടെ യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാർച്ച് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എംഎസ്എഫും എൻഐടി ക്യാമ്പസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഗോഡ്സയെ അനുകൂലിച്ച് കമൻ്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെ ക്യാമ്പസിൽ നിന്ന് പുറത്താക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ എസ്എഫ്ഐയും ഇതേ ആവശ്യമുന്നയിച്ച് എൻഐടിയിലേക്ക് മാർച്ച് നടത്തിയിരുന്നു. എസ്എഫ്ഐയുടെ പരാതിയിൽ കലാപാഹ്വാനത്തിന് കേസെടുത്ത കുന്നമംഗലം പൊലീസ് അധ്യാപികയുടെ പശ്ചാത്തലം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചു. 'ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗന്ധിയുടെതാണ്' എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.