
/topnews/kerala/2024/02/07/janata-dal-split-again
കൊച്ചി: വീണ്ടും പിളർന്ന് സംസ്ഥാനത്തെ ജനതാദൾ എസ്. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിൽ ആർ ജെ ഡിയുമായും സമാജ് വാദി പാർട്ടിയുമായും ചർച്ചകൾ നടത്താൻ ഉപസമിതിയെ ചുമതലപ്പെടുത്തി. വേണ്ടി വന്നാൽ ജനതാ പാർട്ടികളിൽ ലയിക്കുമെന്ന് എ നീലലോഹിതദാസ് വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ വിമതയോഗം ചേർന്നത്. പാർട്ടിയെയും പ്രവർത്തകരെയും ദയാ വധത്തിന് വിട്ടു നിലവിലെ നേതൃത്വം സുഖലോലുപരായി കഴിയുന്നുവെന്ന് നീലലോഹിതദാസ് ആരോപിച്ചു. ഇതിൽ നിന്നൊരു മോചനം ആവശ്യമാണെന്നും ഇതിനായി ദേശീയ തലത്തിലുള്ള ജനതാ പാർട്ടികളുമായി ചർച്ചകൾ നടത്തും. പാർട്ടിക്ക് സംസ്ഥാന കമ്മിറ്റി എന്നൊന്ന് ഇല്ലെന്നും 13 ന് നടക്കുന്ന നേതൃയോഗത്തെക്കുറിച്ച് അറിയില്ലെന്നും നീലലോഹിതദാസ് പറഞ്ഞു.
പാർട്ടിയിലെ അസംതൃപ്തരെ സംഘടിപ്പിച്ചു കൊണ്ടാണ് എ നീലലോഹിത ദാസ് ഇന്ന് കൊച്ചിയിൽ വിമതയോഗം ചേർന്നത്. സി കെ നാണു അനുകൂലികളും യോഗത്തിൽ പങ്കെടുത്തു.