ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; തിരുവാഭരണ ഘോഷയാത്ര തുടരുന്നു

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേരും

dot image

സന്നിധാനം: മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര തുടരുന്നു. ഇന്നലെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ് ഘോഷയാത്ര ഒന്നാം ദിനം സമാപിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ പുതിയ കാവ് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് രാത്രി 9 മണിയോടെ ഘോഷയാത്ര ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ എത്തും. ഇന്ന് ളാഹയിലാണ് വിശ്രമം.

നാളെ രാജാമ്പാറ, പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കൽ, അട്ടത്തോട് , വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരംകുത്തി വഴി 6 മണിയോടെ സന്നിധാനത്ത് തിരുവാഭരണ ഘോഷയാത്ര എത്തിച്ചേരും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ശബരിമലയിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

'സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള് ഇല്ലാതാകുന്നു'; സര്ക്കാരിനെതിരെ ലത്തീന് സഭ

നാളെ നടക്കുന്ന മകര സംക്രമ പൂജക്ക് മുന്നോടിയായുള്ള പ്രാസാദ ശുദ്ധിക്രിയകൾ സന്നിധാനത്ത് പൂർത്തിയായി. ബിംബ ശുദ്ധിക്രിയകൾ രാവിലെ 7.30-ന് നടക്കും. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഉണ്ടാകാൻ ഇടയുള്ള തിരക്ക് പരിഗണിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 3500 പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നും നാളെയുമായി ശബരിമലയിലെ സുരക്ഷാ ജോലികൾ നിർവഹിക്കുന്നത്. വെർച്വൽ ക്യൂ ബുക്കിംഗ് മുഖേന എത്തുന്ന 40000 പേർക്ക് മാത്രമാണ് ഇന്ന് ശബരിമല ദർശനത്തിന് അനുമതിയുള്ളത്.

dot image
To advertise here,contact us
dot image