
കോഴിക്കോട്: വ്യാഖ്യാനങ്ങൾക്ക് താനും തൻ്റെ പ്രസംഗവും ഉത്തരവാദിയല്ലെന്ന് എംടി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു എം ബി രാജേഷ്. 20 കൊല്ലം മുമ്പ് എഴുതിയ ലേഖനമാണ് ഇന്നലെ എംടി അവതരിപ്പിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ സങ്കുചിതമായ താല്പര്യങ്ങൾക്ക് വെട്ടിച്ചുരുക്കുകയും ദുരുപയോഗിക്കുകയുമാണ് ചെയ്തത്. അത് എംടിയുടെ പ്രതിഭയോടുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. 2003 ൽ എംടി എഴുതിയ ലേഖനമാണ് വേദിയിൽ പ്രസംഗിച്ചത്. അത് ഇന്നത്തെ സാഹചര്യങ്ങളോട് കോർത്തിണക്കേണ്ട. എംടിക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തവരാണ് അദ്ദേഹത്തെ ഇപ്പോൾ പിന്തുണക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എംടിയുടെ വിവാദ പരാമർശം. നേതൃപൂജകളിൽ ഇഎംഎസ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എംടി ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എംടി ഉന്നയിച്ചു.
ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും എംടി കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്റ്റ്) ഉദ്ഘാടന വേദിയിൽ എംടി ചൂണ്ടിക്കാണിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ ഇഎംഎസിനെ മാതൃകയാക്കണമെന്ന് എംടി ചൂണ്ടിക്കാണിച്ചെന്നതാണ് ശ്രദ്ധേയം.
എംടിയുടെ വിമർശനം വലിയ വിവാദമായിരിക്കുകയാണ്. എംടിയുടെ വിമർശനം ഇടതുപക്ഷത്തിനെതിരെയാണെന്നും, അല്ല കേന്ദ്രത്തിനെതിരെയാണെന്നുമാണ് ഉയരുന്ന പ്രതികരണങ്ങൾ. എംടി പറഞ്ഞത് മുഖ്യമന്ത്രിയെ കുറിച്ചല്ലെന്നും മോദിക്കെതിരെയാണെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണം. എന്നാൽ എംടിയുടെ വിമർശനം മുഖ്യമന്ത്രിക്ക് നേരെയാണെന്ന് കോൺഗ്രസ് നേതാക്കളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമടക്കമുള്ളവർ വാദിച്ചു. എഴുത്തും വായനയുമറിയുന്നവർക്ക് കാര്യം മനസ്സിലാകുമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
'വീരാരാധനയിലൂടെയാണ് ഹിറ്റ്ലർ ഉണ്ടായത്'; എംടിയുടെ വിവാദ പ്രസംഗത്തിൽ സക്കറിയ