
Jul 30, 2025
01:19 PM
കോഴിക്കോട്: വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്ത്. എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണെന്ന് എംകെ മുനീർ ആരോപിച്ചു. വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത ഈ കേരളത്തിൽ വേണമെന്നാണ് മന്ത്രി ആർ ബിന്ദുവിന്റെ ആവശ്യമെന്നും വലിയ രീതിയിൽ വിശ്വാസികൾ ഇതിനെ പ്രതിരോധിക്കുമെന്നും എം കെ മുനീർ പറഞ്ഞു. കോഴിക്കോട് രാമനാട്ടുകരയിൽ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് സമാപന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാൻ കാമ്പസിൽ ഏത് എസ്എഫ്ഐക്കാരനും ഡിവൈഎഎഫ്ഐക്കാരനും വന്നാൽ അതിനെ ചെറുക്കാൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം കെ മുനീറിന്റെ വാക്കുകൾ
‘ആണ് ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. നാസ്തികർ ചോദ്യംചെയ്യാൻ വന്നാൽ കൈകെട്ടി നോക്കി നിൽക്കില്ല. ഹെറ്റെറോ നോർമാറ്റിവിറ്റി എന്നു പറയുന്ന സാധാരണ വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത ഈ കേരളത്തിൽ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. മന്ത്രി ആർ ബിന്ദു പറയുന്നത് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയും കല്യാണം കഴിക്കണമെന്നാണ്. അഥവാ സ്വവർഗ ലൈംഗികത രാജ്യത്ത് വേണമെന്നാണ്. എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണ്. ഹെറ്റെറോ നോർമാറ്റിവിറ്റിയെ മറികടന്ന് ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാൻ കാമ്പസിൽ ഏത് എസ്എഫ്ഐക്കാരനും ഡിവൈഎഎഫ്ഐക്കാരനും വന്നാൽ അതിനെ ചെറുക്കാൻ ഞങ്ങൾ മുന്നിലുണ്ടാകും. ഈ രീതിയിൽ നാസ്തികർ നടത്തുന്ന പ്രചരണത്തെ വലിയ രീതിയിൽ വിശ്വാസികൾ പ്രതിരോധിക്കും’, എം കെ മുനീർ പറഞ്ഞു.