
തിരുവനന്തപുരം: ഒരു വർഷത്തെ നിർബന്ധിത ബോണ്ടിൽ കുടുങ്ങി പിജി ഡോക്ടർമാരുടെ ഭാവി. പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ എണ്ണത്തിന് ആനുപാതികമായ ബോണ്ട് സീറ്റുകൾ ഇല്ലത്തതാണ് പ്രശ്നമാകുന്നത്. സർക്കാർ മേഖലയിലെ പിജി ഡോക്ടർമാർക്ക് മാത്രമാണ് നിർബന്ധിത ബോണ്ടുള്ളത്. പിജി ഡോക്ടർമാരുടെ ഒരു വർഷത്തെ നിർബന്ധിത ബോണ്ട് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമരത്തിലേക്ക് കടക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.
മെഡിക്കൽ മേഖലയിൽ 900 പേർ പിജി പഠനം കഴിഞ്ഞിറങ്ങുമ്പോൾ ബോണ്ട് സീറ്റ് വെറും 500 മാത്രമാണുള്ളത്. ദന്തൽ മേഖലയിൽ 74 പേർ ഇറങ്ങുമ്പോൾ ബോണ്ട് സീറ്റിൽ കയറാൻ പറ്റുന്നത് 50 പേർക്കാണ്. ഉന്നത പഠനത്തിനോ മറ്റിടങ്ങളിൽ ജോലിക്ക് കയറാനോ ഇവർക്ക് കഴിയുന്നില്ല. സർട്ടിഫിക്കറ്റുകളടക്കം കോളേജ് അധികൃതരുടെ പക്കലാണ്. പിന്നെയുള്ള ഒരു മാർഗമെന്നത് സർക്കാർ മെഡിക്കൽകോളേജ് ആശുപത്രികളിൽ സൗജന്യ സേവനം നടത്തുക എന്നതാണ്.
ഒരു രൂപ പോലും കിട്ടാതെ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന ചോദ്യമാണ് ഇവരുയർത്തുന്നത്. 2019-ന് ശേഷം സ്റ്റൈപ്പൻഡ് കൂട്ടിയിട്ടില്ല. ഇതിനിടയിൽ സർവകലാശാല ഫീസും കൂട്ടി. ഡോക്ടർമാരുടെ ഭാവിയെ തുലാസിലാക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.