
കൊച്ചി: നടൻ വിനായകന്റെ വൈദ്യ പരിശോധന കഴിഞ്ഞു. എറണാകുളം നോർത്ത് എസ്എച്ച്ഒയാണ് ഇക്കാര്യം അറിയിച്ചത്. വിനായകൻ ഭാര്യയുമായുള്ള പ്രശ്നത്തിൽ പൊലീസിനെ വിളിച്ചിരുന്നു. വിനായകനെ ജാമ്യത്തിൽ വിടുമെന്ന് അദ്ദേഹം അറിയിച്ചു. പൊതുസ്ഥലത്ത് ലഹരിക്ക് അടിമപ്പെട്ട് നിയന്ത്രിക്കാനാകാത്ത രീതിയിൽ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു എന്നീ വകുപ്പുകളാണ് നടന്റെ മേൽ ചുമത്തിയത്.
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു നടന്റെ പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ. പറയാനുള്ളത് സ്റ്റേഷനിൽ പറയുമെന്ന് നടൻ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെയാണ് നടന്റെ പ്രതികരണം.