
കൊച്ചി: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ ഇടതുപക്ഷമോ സർക്കാരോ കക്ഷിയല്ലെന്ന് കെ ടി ജലീൽ എംഎൽഎ. സമസ്തയെ സ്വന്തം ഐഡന്റിറ്റിയുള്ള ഒരു സംഘടനയായി ലീഗ് കാണാൻ തുടങ്ങിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിൽ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ എല്ലാ മത സമുദായ സംഘടനകളോടും മുഖ്യമന്ത്രി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. നേരിട്ട് വിളിക്കാനുള്ള സ്ഥിതിയുണ്ടാക്കി. അത് ലീഗിനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്.
ലീഗിന്റെ പിൻബലമില്ലാതെ തന്നെ ഭരണകർത്താക്കളുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്ന ഒരു നിലയിലേക്ക് സമസ്ത മാറിയപ്പോൾ തങ്ങളുടെ വരുതിയിൽ നിന്ന് സമസ്ത പോവുകയാണോ എന്നുള്ള ഒരു ശങ്ക ലീഗ് നേതൃത്വത്തിനുണ്ടായി. സമസ്തയെ സമസ്തയായി കാണാൻ ലീഗിന് കഴിഞ്ഞെങ്കിൽ ഈ ശങ്ക ഉണ്ടാകില്ലായിരുന്നുവെന്നും കെ ടി ജലീൽ പറഞ്ഞു. ഹമാസിനെ ഭീകരര് എന്ന് പരാമർശിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജക്കെതിരായ പരോക്ഷ വിമര്ശനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഹമാസ് ഭീകരരാണെങ്കിൽ ഇസ്രായേൽ കൊടുംഭീകരരാണെന്ന് നമുക്ക് പറയേണ്ടിവരുമെന്ന് കെടി ജലീൽ ആവർത്തിച്ചു. ഹിറ്റ്ലർ ജൂതന്മാരോട് ചെയ്ത ക്രൂരത അവരിപ്പോൾ പലസ്തീനികളോട് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
കെ ടി ജലീലിന്റെ വാക്കുകൾ
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ ഇടതുപക്ഷമോ സർക്കാരോ കക്ഷിയേ അല്ല. ഇത് മുസ്ലിം ലീഗും സമസ്ത നേതാക്കളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ അനുബന്ധമാണ്. സമസ്ത സ്വന്തമായി ഐഡന്റിറ്റിയുള്ള സംഘടനയാണ്. വലിയൊരു പണ്ഡിത സഭയാണ്. ആ സഭയോട് മുസ്ലിം ലീഗിന്റെ ഇന്നോളമുള്ള നേതൃത്വം സ്വീകരിച്ച സമീപനങ്ങളിൽനിന്ന് വ്യത്യസ്തമായി, നയങ്ങളിൽ നിന്ന് വ്യതിരക്തമായി പുതിയ നേതൃത്വം നിലപാടുകൾ സ്വീകരിക്കുന്നതാണ് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നത്. സമസ്ത മുസ്ലിം ലീഗിന്റെ ഒരു സബ് ഓർഗനല്ല. യൂത്ത് ലീഗ് പോലെ, കെഎംസിസി പോലെ, എസ്ടിയു പോലെ വനിതാ ലീഗുപോലെ സമസ്തയെ മുസ്ലിംലീഗിന്റെ നേതാക്കന്മാർ കാണാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സമസ്തയെ സ്വന്തം ഐഡന്റിറ്റിയുള്ള ഒരു സംഘടനയായി ലീഗ് കാണാൻ തുടങ്ങിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ എല്ലാ മത സമുദായ സംഘടനകളോടും മുഖ്യമന്ത്രി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. നേരിട്ട് വിളിക്കാനുള്ള സ്ഥിതിയുണ്ടാക്കി. അത് ലീഗിനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ലീഗിന്റെ പിൻബലമില്ലാതെ തന്നെ ഭരണകർത്താക്കളുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്ന ഒരു നിലയിലേക്ക് സമസ്ത മാറിയപ്പോൾ സമസ്ത തങ്ങളുടെ വരുതിയിൽ നിന്ന് പോവുകയാണോ എന്നുള്ള ഒരു ശങ്ക ലീഗ് നേതൃത്വത്തിനുണ്ടായി. അസ്ഥാനത്താണ് ആ ശങ്ക. സമസ്തയെ സമസ്തയായി കാണാൻ ലീഗിന് കഴിഞ്ഞെങ്കിൽ ഈ ശങ്ക ഉണ്ടാകില്ലായിരുന്നു.
ഹമാസ് ഭീകരരാണെങ്കിൽ ഇസ്രായേൽ കൊടുംഭീകരരാണെന്ന് നമുക്ക് പറയേണ്ടിവരും. ഇസ്രായേൽ എന്ന രാജ്യത്തിന്റെ പിറവിയുണ്ടായത് ഏതു സാഹചര്യത്തിലാണെന്ന് നമുക്കറിയാം. അന്ന് എത്ര ഭൂപ്രദേശങ്ങളാണ് ഇസ്രായേലിന് അവകാശപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നത്. ഇന്ന് ആ രാജ്യത്തിന്റേതായി രേഖപ്പെടുത്തിയിരിക്കുന്നത് എത്ര പ്രദേശങ്ങളാണെന്ന് നമുക്കറിയാം. അവിടെയൊക്കെ ഉണ്ടായിരുന്ന പലസ്തീനികളെ ആട്ടിയോടിക്കുകയും കൊന്നൊടുക്കുകയും ചെയ്തുകൊണ്ടാണ് ആ പ്രദേശമൊക്കെ ഇസ്രയേലികൾ സ്വന്തമാക്കിയത്. അത്രയ്ക്കും ക്രൂരതകളാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ഹിറ്റ്ലർ ജൂതന്മാരോട് ചെയ്ത അത്രയും ഭീകരമായ, സമാനമായ ക്രൂരത. അവരോട് ഹിറ്റ്ലർ ചെയ്തത്, അവരിപ്പോൾ പലസ്തീനികളോട് ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊരിക്കലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല.
'ഹമാസ്' ഭീകരരെങ്കില് 'ഇസ്രയേല്' കൊടുംഭീകരര്'; കെ കെ ഷൈലജക്ക് പരോഷ മറുപടിയുമായി കെ ടി ജലീല്