

തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.
'2023 ജൂൺ അഞ്ചിന് എ എ ക്യാമറ പ്രവർത്തിച്ചു തുടങ്ങി. സെപ്തംബർ അഞ്ചു വരെ 6267853 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. 14.88 കോടി രൂപ പിരിഞ്ഞു കിട്ടി. കണക്കുകളിൽ തെറ്റില്ല. ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണ്. പൊലീസിന്റെ കണക്കുകളാണ് കോടതിയിൽ സമർപ്പിച്ചത്', ആന്റണി രാജു കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ഉൾപ്പടെ എല്ലാവാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക