നിപയില് ആശങ്കയൊഴിഞ്ഞു; കൂട്ടായ ശ്രമം ഉണ്ടായി, കണ്ട്രോള് റൂമിന്റെ പ്രവര്ത്തനം തുടരും: മന്ത്രി

കണ്ട്രോള് റൂമിന്റെ പ്രവര്ത്തനം ഒക്ടോബര് 26 വരെ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. ഇന്റക്സ് കേസ് കണ്ടുപിടിക്കാന് കഴിഞ്ഞത് രോഗ നിയന്ത്രണത്തില് നിര്ണായകമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. സമ്പര്ക്ക പട്ടികയിലുള്ളവര് ഒക്ടോബര് അഞ്ച് വരെ ഐസൊലേഷനില് തുടരണമെന്നും കണ്ട്രോള് റൂമിന്റെ പ്രവര്ത്തനം ഒക്ടോബര് 26 വരെ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിയന്ത്രണത്തില് എല്ലാവരുടേയും കൂട്ടായ ശ്രമം ഉണ്ടായെന്നും ജില്ലയില് കമ്മ്യൂണിറ്റി സര്വൈലന്സ് തുടരുമെന്നും വീണാ ജോര്ജ് പറഞ്ഞു. കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിട്ടു. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുകാരന് മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരും നിപ പോസിറ്റീവായി ചികിത്സയിലായിരുന്നു. ഒമ്പത് വയസ്സുകാരന് അതീവ ഗുരുതരാവസ്ഥയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. ഇരുവരുടെയും പ്രോട്ടോകോള് പ്രകാരമുളള രണ്ട് റിസള്ട്ടുകളും നെഗറ്റീവായതോടെയാണ് ആശുപത്രി വിടുന്നത്.

ഇതിനിടെ പരിശോധനക്കയച്ച വവ്വാല് സാമ്പിളുകളില് നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. ഭോപ്പാല് ലാബിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. വവ്വാല് ഉള്പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള് പരിശോധനക്കയച്ചിരുന്നു. നിപ ബാധിത മേഖലകളില് നിന്ന് സെപ്തംബര് 21നാണ് സാമ്പിള് ശേഖരിച്ചിരുന്നത്. ഭോപ്പാല് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല് ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.

2018ലും 2021ലും ഇത്തവണയും മനുഷ്യരില് പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ട് പേരാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചവരുടെ രോഗലക്ഷണങ്ങളില് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീണ്ടും കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയില് മരിച്ചവര്ക്ക് നിപ ബാധ സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്ക്കത്തിലുണ്ടായിരുന്ന നാല് പേര്ക്ക് നിപ സ്ഥിരീകരിച്ചിരുന്നു. രണ്ടു പേര് നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു. ചികിത്സയിലുണ്ടായിരുന്നവര് ആശുപത്രി വിടുന്നതോടെ സംസ്ഥാനത്ത് ഇപ്പോള് നിപ ബാധിതര് ഇല്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image