നിപ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം

dot image

കോഴിക്കോട്: നിപ ബാധിത മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 25-ാം തീയതി മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. സാധാരണ രീതിയിൽ ക്ലാസുകൾ തുടരാം. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം. കണ്ടയിൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കണം.

സംസ്ഥാനത്ത് ഇന്നും നിപ പോസിറ്റീവ് കേസുകള് ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. സമ്പര്ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചിരുന്നു. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര് കമ്മിറ്റി യോഗം ചേര്ന്നിരുന്നു.

എന്നാല് ജാഗ്രത തുടരണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്കുന്നുണ്ട്. അതേസമയം പബ്ലിക് ഹെല്ത്ത് ലാബുകളുള്പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില് ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികള് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐസിഎംആര് മാനദണ്ഡ പ്രകാരം എസ്ഒപി തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല് ഓഫീസര്മാരോടും അതത് ജില്ലയിലെ ആര്ടിപിസിആര്, ട്രൂനാറ്റ് പരിശോധനകള് നടത്താന് സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള് സമര്പ്പിക്കുവാന് നിര്ദേശം നല്കിയിട്ടുമുണ്ട്.

dot image
To advertise here,contact us
dot image