
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10,469 കേസുകള്. ഇതിൽ 833 കേസുകള് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും 1851 എണ്ണം അബ്കാരി കേസുകളുമാണ്. 841 പേരാണ് മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായത്. അബ്കാരി കേസുകളിൽ പിടിയിലായത് 1479 പേരാണ്. ആഗസ്റ്റ് ആറിന് ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവ് സെപ്റ്റംബർ അഞ്ചിനാണ് അവസാനിച്ചത്.
ഓണം ഡ്രൈവിന്റെ ഭാഗമായി 13,622 പരിശോധനകളാണ് എക്സൈസ് നടത്തിയത്. വകുപ്പുകളുമായി ചേർന്ന് 942 റെയ്ഡുകളും സംഘടിപ്പിച്ചു. ഇതിലൂടെ 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ എല്ലാ എക്സൈസ് സേനാംഗങ്ങളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായി. ചെക്ക്പോസ്റ്റിലുള്പ്പെടെ കൂടുതൽ പേരെ നിയോഗിച്ചാണ് ഡ്രൈവ് മുന്നോട്ടുകൊണ്ടുപോയത്. സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തിൽ കണ്ട്രോള് റൂമുകള് ആരംഭിക്കുകയും ലൈസൻസ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കുകയും ചെയ്തു. കൂടുതൽ മികച്ച രീതിയിൽ എക്സൈസ് സേന പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവുമധികം മയക്കുമരുന്ന് കേസുകള് റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 92 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കോട്ടയം ജില്ലയിൽ 90, ആലപ്പുഴ ജില്ലയിൽ 87 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കുറവ് കേസുകളുള്ളത് കാസർകോട് ജില്ലയിലാണ്. ഇവിടെ എട്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട്, കോട്ടയം ജില്ലകളിലാണ് ഏറ്റവും അധികം അബ്കാരി കേസുകൾ റിപ്പോർട്ട് ചെയ്തത്. പാലക്കാട് 185 കേസുകളും കോട്ടയത്ത് 184 കേസുകളുമാണുള്ളത്. വയനാട് (55), ഇടുക്കി (81) ജില്ലകളിലാണ് കുറവ് കേസുകളുള്ളത്.
സംസ്ഥാനത്ത് 7785 പുകയില കേസുകളിലായി 15.56 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2203 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചത്. 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിൻ, 9 ഗ്രാം ബ്രൗൺ ഷുഗർ, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയിൽ, 83 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്, 2.8ഗ്രാം ട്രെമഡോള് എന്നിവ പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള് എന്നിവയും പിടികൂടി. അബ്കാരി കേസുകളിൽ 1069.1 ലിറ്റർ ചാരായം, 38311 ലിറ്റർ വാഷ്, 5076.32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 585.4 ലിറ്റർ വ്യാജമദ്യം, 1951.25 ലിറ്റർ ഇതര സംസ്ഥാന മദ്യം എന്നിവയും പിടികൂടി.