
May 22, 2025
11:45 AM
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെതിരേ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഓഗസ്റ്റ് 18-ന് പരിഗണിക്കാനായി മാറ്റി. ഒന്നാം പ്രതി ഹുസൈൻ ഉൾപ്പടെയുള്ളവരാണ് അപ്പീൽ നൽകിയിരിക്കുന്നത്. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം തടവാണ് വിചാരണക്കോടതി വിധിച്ചത്.
പ്രതികളുടെ ശിക്ഷ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. 2018 ഫെബ്രുവരി 22-നാണ് മധു ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്.