

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മഅ്ദനി മടങ്ങുന്നത്. ഇന്ന് രാത്രി മഅ്ദനി ബെംഗളൂരുവിലേക്ക് തിരിക്കും. സുപ്രീംകോടതി അനുവദിച്ച ജാമ്യയിളവ് അവസാനിച്ചതോടെയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചുപോകുന്നത്.
ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും കടുത്ത ഛർദ്ദിയും മൂലം അദ്ദേഹം അവശത നേരിട്ടിരുന്നു. ആരോഗ്യം മോശമായതോടെ ഡോക്ടര്മാര് യാത്ര വിലക്കി. മഅ്ദനിയെ പരിശോധിച്ച ഡോക്ടര്മാര് വിശ്രമം വേണമെന്നും യാത്ര തുടരാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
പിതാവിനെ കാണാന് സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവില് ആണ് മഅ്ദനി കേരളത്തിലെത്തിയത്. വിമാനമിറങ്ങി സ്വദേശത്തേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മഅ്ദനിയെ രാത്രി തന്നെ മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിന് അളവ് അപകടകരമായ അവസ്ഥയില് നില്ക്കുന്നതുമാണ് ആരോഗ്യാവസ്ഥ മോശമാക്കിയത്.
പിതാവിനെ കൊച്ചിയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയും യാത്ര ചെയ്യാനാവാത്ത നിലയിലായതിനാൽ അതും നടന്നില്ല. മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല് കടുത്ത ആസ്മ തന്റെ യാത്രക്ക് തടസ്സമാണെന്നും മഅ്ദനിയുടെ പിതാവ് റിപ്പോര്ട്ടര് ചാനലിനോട് പറഞ്ഞിരുന്നു. ഏപ്രിൽ 17 ന് ആണ് പിതാവിനെ കാണാൻ സുപ്രീംകോടതി മഅ്ദനിക്ക് ജാമ്യം നൽകിയത്. എന്നാൽ അന്നത്തെ കർണാടക സർക്കാർ യാത്രാ ചെലവായി ഭീമൻ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന വച്ചു. പിന്നീട് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് കേരളത്തിലേക്ക് എത്താനായത്.