
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന വാര്ത്തകള് തള്ളി വൈറ്റ് ഹൗസ്. പ്രസിഡൻ്റ് പാർക്കിൻസൺസിന് ചികിത്സിച്ചിട്ടില്ലെന്നും മരുന്ന് കഴിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെൻ്ററിലെ ന്യൂറോളജിസ്റ്റും മൂവ്മെൻ്റ് ഡിസോർഡേഴ്സ് സ്പെഷ്യലിസ്റ്റുമായ ഡോ. കെവിൻ കാനാർഡ് ഓഗസ്റ്റ് മുതൽ മാർച്ച് വരെ എട്ട് തവണ വൈറ്റ് ഹൗസ് സന്ദർശിച്ചതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തിരുന്നു. വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററിൽ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് കാനാർഡ് ഗവേഷണം നടത്തിയിട്ടുണ്ട്.
രോഗാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ തുടന്ന് നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ബൈഡൻ യോഗ്യനല്ലെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ പരസ്യ വിമർശനം ഉയർന്നിട്ടുണ്ട്. പാർക്കിൻസൺസ് രോഗത്തിന് ബൈഡൻ ചികിത്സ തേടിയിട്ടില്ലെന്ന് ജീൻ പിയറി പറയുമ്പോഴും, സന്ദർശനത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ ഇവർ തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഏവരുടേയും സ്വകാര്യതയെ മാനിക്കുന്നുവെന്നാണ് ഇതിന് വിശദീകരണമായി ഇവർ പറയുന്നത്. ഡൊണാൾഡ് ട്രംപിനെതിരായി ജൂൺ 27 ന് നടന്ന സംവാദത്തിൽ ബൈഡൻ ദുർബലനായി കാണപ്പെട്ടതിന് പിന്നാലെ പ്രസിഡൻ്റിന് കാര്യമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തരത്തില് വാര്ത്ത വന്നിരുന്നു.