
തെഹ്റാന്: ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് പുരോഗമപക്ഷക്കാരനായ മസൂദ് പെസെഷ്കിയാന് വിജയം. ജൂണ് 28ന് നടന്ന വോട്ടെടുപ്പില് ഒരു സ്ഥാനാര്ഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്ന്ന് വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റര് അപകടത്തില് മരിച്ചതിനെ തുടര്ന്നാണ് ഇറാനില് ഇടക്കാല പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നത്. 16.3 ദശലക്ഷം വോട്ടുകള് നേടിയാണ് പെസെഷ്കിയാന്റെ വിജയം. എതിരാളി 13.5 ദശലക്ഷം വോട്ട് നേടി.
തബ്രീസിനെ പ്രതിനിധീകരിച്ച് 2008 മുതല് പാര്ലമെന്റിലേക്ക് വിജയിച്ച നേതാവാണ് മസൂദ് പെസെഷ്കിയാന്. മുന് പ്രസിഡൻ്റ് മൊഹമ്മദ് ഖട്ടാമിയുടെ നേതൃത്വത്തില് ആരോഗ്യമന്ത്രിയായിരുന്നു മസൂദ് 2016-2020 കാലയളവില് പാര്ലമെന്റില് സ്പീക്കറായിരുന്നു.
ഫലം വന്ന ശേഷമുള്ള ആദ്യപ്രതികരണത്തില് മസൂദ് വോട്ടര്മാര്ക്ക് നന്ദി പറഞ്ഞു. നിങ്ങളുടെ സ്നേഹത്തിനും സഹായത്തിനും നന്ദി. നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരണ്. രാജ്യത്തിന്റെ പുരോഗതിക്കായി നിങ്ങള് എല്ലാവരും പ്രവര്ത്തിക്കണം എന്നും മസുദ് പറഞ്ഞു. പാര്ലമെന്റ് സ്പീക്കര് മുഹമ്മദ് ബഗര് ഗാലിബാഫ് നിയമനിര്മ്മാതാവ് മസൂദ് പെസെഷ്കിയാന് മുതിര്ന്ന സുരക്ഷാ ഉദ്യോഗസ്ഥന് സയീദ് ജലീലി സുരക്ഷാ ഉദ്യോഗസ്ഥന് മൊസ്തഫ പൗര്മുഹമ്മദി എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
നേരത്തെ ഹെലികോപ്റ്റര് അപകടത്തില് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിന് പിന്നാലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര് ഇറാന്റെ താല്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു. നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള് പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയെന്നതാണ് ആദ്യ നടപടിക്രമം. ഇതനുസരിച്ചായിരുന്നു മുഹമ്മദ് മൊഖ്ബര് താല്ക്കാലിക പ്രസിഡന്റായത്.