
പാരീസ്: അടുപ്പമുള്ളവരെ ആനകൾ പേരുചൊല്ലിവിളിക്കുമെന്നും വിളിക്കുന്നവർ വിളികേൾക്കുമെന്നും കണ്ടെത്തി ഗവേഷകർ. ശബ്ദാനുകരണത്തിലൂടെ ഡോൾഫിനുകളും തത്തകളും സ്വന്തം വർഗത്തിലുള്ളവയെ വിളിക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരസ്പരം പേരുവിളിക്കുന്നു എന്നതാണ് ആനകളുടെ സവിശേഷത. പ്രത്യേക ശബ്ദം ഒരാന പുറപ്പെടുവിക്കുമ്പോള് അതിന് മറുപടിയെന്നവണ്ണം ആനക്കൂട്ടത്തിനിടയില് നിന്ന് മറ്റൊരാന ശബ്ദമുണ്ടാക്കുന്നു. ഇത് ശ്രദ്ധയില്പ്പെട്ടതോടെയാണ് മിക്കി പാര്ഡോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര് സംഭവം പഠനവിധേയമാക്കിയത്.
മനുഷ്യരെപ്പോലെ തന്നെ ആനകളും പരസ്പരം പേരിട്ടാണോ വിളിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കെനിയയിലെ സാമ്പുരു ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെയും അമ്പേസെലി ദേശീയോദ്യാനത്തിലെയും ആനകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരുടെ ചിന്നംവിളി ഗവേഷകർ റെക്കോര്ഡുചെയ്തു. മനുഷ്യര് പരസ്പരം സംസാരിക്കുന്നതുപോലെയാണ് ആനകളുമെന്നാണ് ഇതില് തെളിഞ്ഞത്. നൂറോളം കാട്ടാനകളെ ഉള്പ്പെടുത്തിയായിരുന്നു പഠനം.
യുഎസിലെ കൊളറാഡോ സർവകലാശാല നടത്തിയ പഠനം ‘നെയ്ചർ ഇക്കോളജി ആൻഡ് ഇവലൂഷൻ ജേണലി’ൽ പ്രസിദ്ധീകരിച്ചു. ‘ആനകള് തങ്ങളുടെ സാമൂഹിക ബന്ധം നിലനിര്ത്തുന്നതില് വളരെ കരുതലുള്ളവരാണ്. ചില പ്രത്യേക ശബ്ദങ്ങളോട് എങ്ങനെയാവണം പ്രതികരിക്കേണ്ടത് എന്ന് അവര്ക്ക് വ്യക്തമായി അറിയാം. ചില ശബ്ദങ്ങള് തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും ചിലത് കൂട്ടതോടെ പാലിക്കേണ്ടതാണെന്നും ആനകള്ക്ക് ധാരണയുണ്ട്. പരസ്പരം എങ്ങനെ അഭിസംബോധന ചെയ്യണം എന്നുപോലും അവര്ക്കു വ്യക്തമായി അറിയാം’ എന്നാണ് മിക്കി പാര്ഡോ പഠനത്തെക്കുറിച്ച് പറയുന്നത്.