
ഇസ്ലാമബാദ്: ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളുമായി സൌഹാർദ്ദപരവും സഹകരണപരവുമായ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലൂച്ചിന്റെ പ്രസ്താവന.
പാകിസ്താൻ, നരേന്ദ്രമോദിയുടെ വിജയത്തെ പ്രശംസിച്ചോ എന്ന ചോദ്യത്തിന് 'അവരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഞങ്ങൾക്ക് ഒന്നും പറയാനില്ല' എന്നായിരുന്നു മറുപടി. നേതാവാരാകണം എന്ന് നിശ്ചയിക്കുന്നത് ഇന്ത്യൻ ജനതയുടെ അവകാശമാണ് എന്നും ബലൂച്ച് പറഞ്ഞു. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരത്തിലെത്തിയിട്ടല്ലാതെ അഭിനന്ദിക്കുന്നതിൽ കാര്യമില്ല. അയൽരാജ്യങ്ങളുമായുമുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ബലൂച്ച് വ്യക്തമാക്കി.
'അയൽരാജ്യങ്ങളുമായി സഹകരണപരമായ ബന്ധം നിലനിർത്താനാണ് പാകിസ്താൻ എപ്പോഴും താത്പര്യം. ഏറ്റവും സുപ്രധാന പ്രശ്നമായ ജമ്മു കശ്മീർ തർക്കമടക്കമുള്ള എല്ലാ സംഘർഷങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ പാകിസ്താൻ ശ്രമിച്ചിട്ടുണ്ട്'- ബലൂച്ച് പറഞ്ഞു.
ഇന്ത്യ പാകിസ്താനുമായി ചർച്ചയ്ക്കുള്ള വാതിൽ ഒരിക്കലും അടച്ചിട്ടില്ലെന്ന് ഈ വർഷം ആദ്യം അന്നത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഭീകരവാദമായിരിക്കണം ചർച്ചയുടെ കാതലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.